മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി പീഡിപ്പിച്ച സംഭവം; ഇരയില്‍ ഒരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പൊരുതിയ സൈനികന്റെ ഭാര്യ

മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി പീഡിപ്പിച്ച സംഭവം; ഇരയില്‍ ഒരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പൊരുതിയ സൈനികന്റെ ഭാര്യ

ഇംഫാല്‍: മണിപ്പൂരില്‍ ആള്‍ക്കുട്ടം നഗ്‌നരാക്കി പീഡിപ്പിച്ച യുവതികളില്‍ ഒരാള്‍ മുന്‍ സൈനികന്റെ ഭാര്യ. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പൊരുതിയ സൈനികന്റെ ഭാര്യയാണ് ആക്രമിക്കപ്പെട്ടത്. രാജ്യത്തെ സംരക്ഷിച്ച തനിക്ക് ഭാര്യയേയും നാട്ടുകാരേയും സംരക്ഷിക്കാന്‍ സാധിച്ചില്ലെന്നും ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പില്‍ തുടരുകയാണെന്നും സൈനികന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മെയ് നാലിനായിരുന്നു കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ മെയ്‌തേയ് വിഭാഗക്കാരായ ആള്‍ക്കൂട്ടം നഗ്‌നരാക്കി ആക്രമിച്ചത്. തോക്കിന്‍ മുനയില്‍ നിര്‍ത്തി തങ്ങളെ ഭീഷണിപ്പെടുത്തിയാമ് ആക്രമിച്ചതെന്ന് സൈനികന്റെ ഭാര്യ പറയുന്നു. ' തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് ആയിരക്കണക്കിന് വരുന്ന ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് വസ്ത്രം അഴിക്കാന്‍ ഞങ്ങളെ ഭീഷണിപ്പെടുത്തിയത്. വസ്ത്രം അഴിച്ചില്ലെങ്കില്‍ കൊന്ന് കളയുമെന്ന് അവര്‍ ഭീഷണുപ്പെടുത്തി. അവര്‍ ഞങ്ങളെ കൊണ്ട് നൃത്തം ചെയ്യിച്ചു, നഗ്‌നരാക്കി നടത്തിച്ചു. മൃഗങ്ങളെ പോലെയാണ് അവര്‍ ഞങ്ങളോട് പെരുമാറിയത്', സൈനികന്റെ ഭാര്യയായ 42കാരി പറഞ്ഞു.

അതേസമയം സംഭവത്തിന് ശേഷം ഭാര്യ വിഷാദ അവസ്ഥയിലേക്ക് പോയെന്നും സാധാരണ നിലയിലേക്ക് അവരെ തിരിച്ചുകൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് താനും മക്കളുമെന്നും സൈനികന്‍ പറയുന്നു. കാര്‍ഗിലില്‍ യുദ്ധമുഖത്ത് താന്‍ പോരാടിയിട്ടുണ്ട്. വിരമിച്ച് നാട്ടിലേക്ക് വന്നപ്പോള്‍ തന്റെ നാട് യുദ്ധഭൂമിയെക്കാള്‍ അപകടകരമായ അവസ്ഥയിലേക്ക് മാറിയിരുന്നു. മെയ് മൂന്നിനും നാലിനും ആയിരക്കണക്കിന് വരുന്ന ആള്‍ക്കൂട്ടം ഒന്‍പത് ഗ്രാമങ്ങളിലാണ് ആക്രമണം നടത്തിയതെന്നും സൈനികന്‍ പറയുന്നു.

വീടുകള്‍ക്ക് അവര്‍ തീയിട്ടു, വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കി. മെയ് നാലിനാണ് തങ്ങളുടെ ഗ്രാമം അവര്‍ ആക്രമിച്ചത്. ജീവന്‍ രക്ഷിക്കാനായി പലരും പല വഴിക്ക് ഓടി. രക്ഷപ്പെടുന്നതിനിടയില്‍ ഭാര്യ കൂട്ടം തെറ്റി. അവര്‍ ഗ്രാമത്തിലെ മറ്റ് നാല് പേര്‍ക്കൊപ്പം കാട്ടിലായിരുന്നു ഒളിച്ചത്. എന്നാല്‍ ആക്രമികളില്‍ ചിലര്‍ അവിടെയെത്തി ഭാര്യയേയും മറ്റ് നാല് പേരേയും പിടിച്ച് കൊണ്ടുപോയി. എന്റെ ഭാര്യയ്‌ക്കൊപ്പം മറ്റൊരു കുടുംബവുമുണ്ടായിരുന്നു(അച്ഛനും മകനും മകളും). കാട്ടില്‍ നിന്നും പുറത്തെത്തിയപ്പോള്‍ പൊലീസ് വാഹനം കണ്ടതോടെ കുടുംബം പൊലീസുകാരുടെ സഹായം തേടിയിരുന്നു. രണ്ട് ഉദ്യോഗസ്ഥരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ആക്രമികള്‍ പൊലീസുകാരുടെ അടുത്ത് നിന്ന് ഇവരെ കൊണ്ടുപോകുകയായിരുന്നു.

ഭാര്യയേയും മറ്റ് നാല് പേരേയും ആക്രമികള്‍ പിടിച്ച് കൊണ്ടുപോകുന്നത് താന്‍ ദൂരെ നിന്ന് കണ്ടു. മൂന്ന് സ്ത്രീകളെ അവര്‍ നഗ്‌നരാക്കി. അക്കൂട്ടത്തില്‍ ഒരു സ്ത്രീയുടെ കൈയ്യില്‍ കുഞ്ഞുണ്ടായിരുന്നു. അവരെ പിന്നീട് പോകാന്‍ അക്രമികള്‍ അനുവദിച്ചു. കൂട്ടത്തിലുണ്ടായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ അക്രമികള്‍ ശ്രമിച്ചപ്പോള്‍ അവരുടെ അച്ഛനും സഹോദരനും തടയാന്‍ ശ്രമിച്ചു. ഇരുവരേയും അവിടെ വെച്ച് തന്നെ ആക്രമികള്‍ കൊലപ്പെടുത്തിയെന്നും സൈനികന്‍ പറഞ്ഞു.

അക്രമികള്‍ പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി. സംഭവത്തിന് ശേഷം അവരെ ഉപേക്ഷിച്ച് ആക്രമികള്‍ കടന്നു. ഇതോടെ അവരുടെ ആണ്‍ സുഹൃത്ത് വന്ന് പെണ്‍കുട്ടിയെ കൊണ്ടുപോയി. രാത്രി നാഗ ഗ്രാമത്തില്‍ വെച്ചാണ് താന്‍ ഭാര്യയെ കാണുന്നതെന്നും സൈനികന്‍ വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.