ദുബായ് പോലീസിന്‍റെ പേരില്‍ ഇമെയിലോ എസ്എംഎസോ ലഭിച്ചോ, തട്ടിപ്പില്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ്

ദുബായ് പോലീസിന്‍റെ പേരില്‍ ഇമെയിലോ എസ്എംഎസോ ലഭിച്ചോ, തട്ടിപ്പില്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ്

ദുബായ്: ദുബായ് പോലീസിന്‍റെ പേരില്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. പോലീസില്‍ നിന്ന് സംശയാസ്പദമായ ഇ-മെയിലുകളും എസ് എം എസും ലഭിച്ചതായി നിരവധി ആളുകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്കിയത്. ദുബായ് പോലീസില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നതു പോലുള്ള ഇ-മെയിലുകളുടെയും എസ് എം എസുകളുടെയും ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ പ്രതികരിക്കാവൂയെന്നും തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ട്വീറ്റില്‍ ദുബായ് പോലീസ് വ്യക്തമാക്കുന്നു.

എമിറേറ്റ്സ് പോസ്റ്റിന്‍റെ പേരിലും സാലിക്കിന്‍റെ പേരിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തുന്നുണ്ട്. ഗതാഗത പിഴയടക്കണമെന്ന് അറിയിച്ചാണ് പ്രവാസിയായ യുവാവിന് ദുബായ് പോലീസിന്‍റെ സമാനമായ നമ്പറില്‍ നിന്ന് സന്ദേശം ലഭിക്കുന്നത്. പിഴയടക്കാനുളള ലിങ്കും ഇമെയിലില്‍ ഉണ്ടായിരുന്നു. സ്വന്തമായി വാഹനമില്ലാത്തയാളയാതിനാല്‍ സംശയം തോന്നിയപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്.

ദുബായ് പോലീസിന്‍റെ നമ്പറില്‍ നിന്ന് എസ് എം എസായാണ് മറ്റൊരുപ്രവാസിക്ക് സന്ദേശം കിട്ടിയത്. ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ നല‍്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തട്ടിപ്പാണെന്ന് മനസിലായതിനാല്‍ കെണിയില്‍ വീഴാതെ രക്ഷപ്പെട്ടു. വാഹനം വില്‍ക്കാനായി പരസ്യപ്പെടുത്തിയ ആള്‍ക്ക് എമിറേറ്റ്സ് പോസ്റ്റിന്‍റെ വ്യാജ എസ് എം എസിലാണ് തട്ടിപ്പുകാരുടെ സന്ദേശമെത്തിയത്.

വാഹനത്തിന് വില പറഞ്ഞ് ഉറപ്പിച്ചശേഷം പണം കൊറിയറായി നല്‍കാമെന്നതായിരുന്നു വാഗ്ദാനം. പിന്നീട് എമിറേറ്റസ് പോസ്ററിന്‍റേതായി സന്ദേശം വന്നു. ലിങ്കില്‍ കയറി വിവരങ്ങള്‍ നല്കിയതോടെ അക്കൗണ്ട് കാലിയായി. ഇത്തരത്തിലുളള തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ജാഗ്രതവേണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് പഠനറിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.