എ.ഐ ക്യാമറ: പിഴ അടക്കാതെ വാഹന ഇന്‍ഷ്വറന്‍സ് പുതുക്കാനാകില്ല; പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

എ.ഐ ക്യാമറ: പിഴ അടക്കാതെ വാഹന ഇന്‍ഷ്വറന്‍സ് പുതുക്കാനാകില്ല; പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: എ.ഐ ക്യാമറകള്‍ കണ്ടെത്തിയ ഗതാഗത ലംഘനത്തിന് പിഴ അടച്ചില്ലെങ്കില്‍ ഇനി വാഹന ഇന്‍ഷ്വറന്‍സ് അടയ്ക്കാനാകില്ല. പലരും പിഴ അടയ്ക്കാന്‍ കൂട്ടാക്കാതെ വന്നതോടെയാണ് സര്‍ക്കാര്‍ പുതിയ പരിഷ്‌കരണം കൊണ്ടു വന്നത്.

നിലവിലുള്ള പിഴ പൂര്‍ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷ്വറന്‍സ് പുതുക്കി നല്‍കൂ എന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇതിനായി ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. എ.ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ പരിക്കേറ്റവരുടെയും മരിക്കുന്നവരുടെയും എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി അറിയിച്ചു.

2022 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് 3316 റോഡ് അപകടങ്ങളില്‍ നിന്ന് 313 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍ എ.ഐ. ക്യാമറ സ്ഥാപിച്ച് രണ്ടാം മാസമായ 2023 ജൂലൈയില്‍ സംസ്ഥാനത്ത് 1201 റോഡപകടങ്ങളില്‍ 67 പേരാണ് മരണപ്പെട്ടതെന്ന് ആന്റണി രാജു പറഞ്ഞു.

2022 ജൂലൈയില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. എന്നാല്‍ 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ അഞ്ച് മുതല്‍ ഓഗസ്റ്റ് രണ്ട് വരെ 32,42,277 നിയമലംഘനം കണ്ടെത്തി. 15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചലാന്‍ നല്‍കി. ഇ ചലാന്‍ വഴി 25 കോടി 81 ലക്ഷം രൂപ കിട്ടിയെന്നും മന്ത്രി അറിയിച്ചു.

അതേ സമയം അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും എ.ഐ ക്യാമറ ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. 19 എംഎല്‍എമാരുടെ വാഹനങ്ങള്‍ക്കും 10 എംപിമാരുടെ വാഹനങ്ങള്‍ക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു. വിഐപികളെ പിഴയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.