പേപ്പല്‍ ഡലഗേറ്റുമായി സംയുക്ത സഭാ സംരക്ഷണ സമിതി കൂടിക്കാഴ്ച നടത്തി; അച്ചടക്ക രാഹിത്യം അനുവദിക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ്

പേപ്പല്‍ ഡലഗേറ്റുമായി സംയുക്ത സഭാ സംരക്ഷണ സമിതി കൂടിക്കാഴ്ച നടത്തി; അച്ചടക്ക രാഹിത്യം അനുവദിക്കില്ലെന്ന്  ആര്‍ച്ച് ബിഷപ്പ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന തര്‍ക്കം പരിഹരിക്കുന്നതിന് മാര്‍പ്പാപ്പ നിയോഗിച്ച പേപ്പല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലുമായി ഏകീകൃത കുര്‍ബാനയെ പിന്തുണയ്ക്കുന്ന സംയുക്ത സഭാ സംരക്ഷണ സമിതി കൂടിക്കാഴ്ച്ച നടത്തി.

വിശ്വാസികള്‍ ഒന്നാകെ വിമത വൈദികര്‍ക്കൊപ്പമാണ് എന്ന കുപ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഈ പ്രതിസന്ധിക്ക് പിന്നിലെ ആശയാദര്‍ശങ്ങള്‍ പാഷണ്ഡത തന്നെയാണെന്നും സമിതി പ്രതിനിധികള്‍ പേപ്പല്‍ ഡെലഗേറ്റിനെ ബോധിപ്പിച്ചു.

സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ പ്രതിനിധിയായി എത്തിയ പേപ്പല്‍ ഡെലഗേറ്റിനെ കണ്ട് മാര്‍പാപ്പായോടും സിനഡിനോടുമുള്ള വിധേയത്വം പരസ്യമായി പ്രകടിപ്പിക്കാന്‍ വിശ്വാസികള്‍ തീവ്രമായി ആഗ്രഹിക്കുന്നുവെന്ന കാര്യവും അദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

ആഭിചാര പ്രകടനം നടത്തിയ വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സഭാ സംരക്ഷണ സമിതി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ സക്കറിയ കട്ടിക്കാരന്‍, മത്തായി മുതിരേന്തി, ജിമ്മി പുത്തിരിക്കല്‍, ബിനു ആന്റണി, സിബി സെബാസ്റ്റ്യന്‍, കുര്യാക്കോസ് പഴയമഠം, ജോമോന്‍ അഗസ്റ്റിന്‍, ജിനോ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

അച്ചടക്ക രാഹിത്യം തുടരാന്‍ അനുവദിക്കില്ലെന്നും അതിരൂപതയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോക്കമില്ലെന്നും ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ വ്യക്തമാക്കിയതായി സമിതി പ്രതിനിധികള്‍ പറഞ്ഞു.

അതിരൂപതയിലെ പുരോഹിതര്‍ കാണിക്കുന്ന അനുസരണക്കേടില്‍ അഗാധ ദുഖം രേഖപ്പെടുത്തിയ അദേഹം വിശുദ്ധ കുര്‍ബാന മധ്യേ സഭ തലവന്റെയും മെത്രാപ്പോലീത്തയുടേയും പേരുകള്‍ പറയാത്തവര്‍ക്ക് എങ്ങനെ കത്തോലിക്ക സഭയില്‍ തുടരാനാകും എന്ന് ആശങ്ക പ്രകടിപ്പിച്ചു.

ബസിലിക്ക ഇടവകാംഗങ്ങളില്‍ മറ്റ് രൂപതകളില്‍ നിന്നും വന്നവര്‍ ഒഴികെ എല്ലാവരും ഏകീകൃത കുര്‍ബാനക്ക് എതിരാണെന്നുള്ള തെറ്റിദ്ധാരണകള്‍ സമൂഹ മധ്യമങ്ങള്‍ വഴി വിമത വിഭാഗം പരത്തുന്നുണ്ടെന്ന വസ്തുത തനിക്ക് ബോധ്യപ്പെട്ടതായി പേപ്പല്‍ ഡെലഗേറ്റ് വ്യക്തമാക്കിയതായി പ്രതിനിധികള്‍ അറിയിച്ചു.

അതിരൂപതയില്‍ അദേഹം നടപ്പാക്കാന്‍ ശ്രമിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തയായി കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത സഭാ സംരക്ഷണ സമിതി വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.