രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; പുതിയ വ്യാപനത്തിന് കാരണം എറിസ്

രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; പുതിയ വ്യാപനത്തിന് കാരണം എറിസ്

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇത്തവണ ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇജി5 ആണ് വ്യാപനത്തിന് കാരണം. ഇന്ത്യയില്‍ ഇതുവരെ പുതിയ വകഭേദത്തിലെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എറിസ് എന്ന് അറിയപ്പെടുന്ന ഈ വകഭേദമാണ് അമേരിക്കയിലും യു.കെയിലുമൊക്കെയാണ് തീവ്ര വ്യാപനത്തിന് കാരണമായിരിക്കുന്നത്. പുതിയ വകഭേദത്തെ നിരീക്ഷിച്ചു വരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദത്തിന്റെ ഉപ വകഭേദമാണ് എറിസ്. തീവ്ര വ്യാപന ശേഷിയുള്ള ഈ വകഭേദം എക്‌സ്ബിബിയെ അപേക്ഷിച്ച് 20 മുതല്‍ 45 ശതമാനത്തോളം വ്യാപന ശേഷി ഉള്ളതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇജി5 ബാധിക്കുന്നവര്‍ക്ക് തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയാണ് ലക്ഷണങ്ങള്‍.

നിലവില്‍ 51 രാജ്യങ്ങളിലാണ് ഇ.ജി.5 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈന, അമേരിക്ക, ജപ്പാന്‍, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂര്‍, യു.കെ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്.

എറിസിന്റെ വ്യാപനത്തില്‍ ആശങ്ക അറിയിക്കുന്നുണ്ടെങ്കിലും മുന്‍കാല വകഭേദങ്ങളേക്കാള്‍ തീവ്രമാകില്ലെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പുതിയ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ഉപവകഭേദങ്ങള്‍ കൂടുതല്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കാനിടയില്ലെന്നും മറ്റുള്ള വകഭേദങ്ങളേക്കാള്‍ അപകടകരമല്ലെന്നും ലോകാരോഗ്യസംഘടന പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.