വാരണാസിയില്‍ ഗാന്ധിയന്‍ സംഘടനയുടെ 12 കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി

വാരണാസിയില്‍ ഗാന്ധിയന്‍ സംഘടനയുടെ 12 കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി

വാരണാസി: വാരണാസിയില്‍ ഗാന്ധിയന്‍ സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷനായ സര്‍വ സേവാ സംഘിന്റെ 12 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. സ്ഥലം റെയില്‍വേയുടേതാണെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിടങ്ങള്‍ പൊളിക്കാനുള്ള വാരണാസി കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.ആറ് ബുള്‍ഡോസറുകളുമായി എത്തിയ അഞ്ഞൂറോളം പൊലീസുകാരാണ് കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്.

മഹാത്മാഗാന്ധിയുടെ ആശയങ്ങളും തത്ത്വചിന്തകളും പ്രചരിപ്പിക്കുന്നതിനായി സ്വാതന്ത്ര്യ സമര സേനാനി വിനോബ ഭാവെയാണ് 1948ല്‍ സര്‍വ സേവാ സംഘം സ്ഥാപിച്ചത്. 1960, 1961, 1970 വര്‍ഷങ്ങളിലായാണ് സംഘടന കെട്ടിടങ്ങള്‍ നിര്‍മിക്കാനായി ഭൂമി വാങ്ങിയത്. ലൈബ്രറി, ഗസ്റ്റ് ഹൗസ്, ഖാദി സ്റ്റോര്‍, സാമൂഹികമായും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള പ്രീ സ്‌കൂള്‍, മീറ്റിങ് ഹാള്‍, പ്രകൃതി ചികിത്സാ കേന്ദ്രം, യുവജന പരിശീലന കേന്ദ്രം എന്നിവയാണ് ഇവിടെയുണ്ടായിരുന്നത്.

പൊളിച്ചു നീക്കലിനെതിരെ സംഘടനാ പ്രതിനിധികള്‍ പ്രതിഷേധിച്ചതോടെ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രത്തിനെതിരായ ഗൂഢാലോചനയാണ് നടന്നതെന്ന് സര്‍വ സേവാ സംഘം വിമര്‍ശിച്ചു.

എന്നാല്‍ ഈ ധൃതി പിടിച്ച നീക്കത്തിന് എംപിയുടെയും പ്രധാനമന്ത്രിയുടെയും അനുവാദമില്ലാതെ സംഭവിക്കില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഗാന്ധിയുടെ പേരിലുള്ള കെട്ടിടം പൊളിക്കുന്നത് ഇന്ത്യന്‍ ചരിത്രത്തിലെ നാണംകെട്ട സംഭവമാണെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു. 'ഗാന്ധിയുടെ പൈതൃകം തട്ടിയെടുക്കാനും നശിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിലും വാര്‍ധയിലെ ഗാന്ധിഗ്രാമിലും മുന്‍പും നടന്നിട്ടുണ്ട്'. കോണ്‍ഗ്രസ് എംപി ജയറാം രമേശ് ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.