ജി 20 യ്ക്ക് സജ്ജമായി ഇന്ദ്രപ്രസ്ഥം: ലോക നേതാക്കള്‍ എത്തിത്തുടങ്ങി; ബൈഡന്‍ ഇന്നെത്തും, റിഷി സുനക് നാളെ

ജി 20 യ്ക്ക് സജ്ജമായി ഇന്ദ്രപ്രസ്ഥം: ലോക നേതാക്കള്‍ എത്തിത്തുടങ്ങി; ബൈഡന്‍ ഇന്നെത്തും, റിഷി സുനക് നാളെ

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്ക് രാഷ്ട്ര നേതാക്കള്‍ എത്തിത്തുടങ്ങി. ക്ഷണിതാവായ നൈജീരിയന്‍ പ്രസിഡന്റ് ബോലാ ടിനുബു ഇന്നലെ എത്തി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നെത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് നാളെയെത്തും. പ്രഗതി മൈതാനിലെ പ്രധാന വേദിയായ ഭാരത് മണ്ഡപത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് ഉച്ചകോടി.

മോഡിയും ബൈഡനും നാളെ ഉഭയകക്ഷി ചര്‍ച്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രേസ് മാന്വല്‍ ലോപസ് ഒബ്രഡോര്‍ എന്നിവര്‍ ഉച്ചകോടിക്കെത്തില്ല.

പലരാജ്യങ്ങളെയും അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ യൂണിയനെ കൂട്ടായ്മയുടെ ഭാഗമാക്കണമെന്ന നിലപാടിലാണ് ഇന്ത്യ. അതിന് അംഗീകാരം ലഭിച്ചാല്‍ ജി 21 ആയി മാറും.

ലോക നേതാക്കള്‍ക്കായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ശനിയാഴ്ച നല്‍കുന്ന അത്താഴ വിരുന്നിലേക്ക് പ്രമുഖ വ്യവസായികള്‍ക്കും ക്ഷണമുണ്ട്. റിലയന്‍സ് മേധാവി മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, ഭാരതി എയര്‍ടെല്‍ സ്ഥാപക ചെയര്‍മാന്‍ സുനില്‍ മിത്തല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജോ ബൈഡന്‍, റിഷി സുനക്, സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി അല്‍ബനീസ് തുടങ്ങിയവര്‍ വിരുന്നിനെത്തുന്നുണ്ട്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും വന്നേക്കും. ഇരുവരെയും രാഷ്ട്രപതി ക്ഷണിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.