'തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ല': കേന്ദ്ര നിലപാടിനോട് യോജിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

'തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ല': കേന്ദ്ര നിലപാടിനോട് യോജിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്നും ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്താനാകുമെന്നും വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ നിര്‍ണായകമാകുകയാണ് കമ്മീഷന്റെ നിലപാട്.

ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയം പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചതിനൊപ്പം സര്‍ക്കാര്‍ തുല്യപ്രാധാന്യം നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനായിരുന്നു. ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയും കമ്മീഷന്റെ നിലപാട് തേടും.

ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വേണ്ട ഭേദഗതികള്‍ പ്രത്യേക സമിതി പരിശോധിക്കുകയാണ്. അതനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തിയാല്‍ ഭാരിച്ച പണച്ചലെവ് കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിനൊപ്പം കമ്മീഷനും വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലി ഭാരവും കുറയും. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാര്‍ അവരുടെ അവകാശം വിനിയോഗിക്കുമെന്നും അതുവഴി പോളിംഗ് ശതമാനം ഗണ്യമായി കൂട്ടാനാകുമെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് കൂടി കമ്മീഷന് തേടേണ്ടി വരും. പ്രധാന കക്ഷികളെല്ലാം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നത് പ്രതിസന്ധിയായേക്കും. അതേ സമയം രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതി അടുത്തയാഴ്ച വീണ്ടും യോഗം ചേര്‍ന്നേക്കും. പ്രാഥമിക ചര്‍ച്ച നടന്ന ആദ്യ യോഗത്തില്‍ എട്ടംഗ സമിതിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പടെ നാല് പേര്‍ മാത്രമാണ് പങ്കെടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.