പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി: 37,719 വോട്ടിന്റെ വന്‍ ഭൂരിപക്ഷം; ഹാട്രിക് തോല്‍വിയില്‍ ജെയ്ക്ക്, നിലം തൊടാതെ ബിജെപി

പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി: 37,719 വോട്ടിന്റെ വന്‍ ഭൂരിപക്ഷം; ഹാട്രിക് തോല്‍വിയില്‍ ജെയ്ക്ക്, നിലം തൊടാതെ ബിജെപി

എല്‍ഡിഎഫിന് 12,682 വോട്ടിന്റെയും ബിജെപിക്ക് 5247 വോട്ടിന്റെയും കുറവ്.

കോട്ടയം: വോട്ടെണ്ണലിന്റെ അവസാന ചിത്രം വ്യക്തമായതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷത്തില്‍ നേരിയ കുറവ്. 40,478 വോട്ടിന്റെ ഭൂരിപക്ഷം എന്നത് 37,719 ആയി കുറഞ്ഞു.

ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ ചാണ്ടി ഉമ്മന്  80144 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി.തോമസിന് 42,425 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ജി.ലിജിന്‍ ലാലിന് 6558 വോട്ടുകള്‍ മാത്രമേ നേടാനായൊള്ളു.

2021 ല്‍ നിന്ന് 12,682 വോട്ടുകളാണ് എല്‍ഡിഎഫിന് നഷ്ടമായത്. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എന്‍ഡിഎയ്ക്ക് 5247 വോട്ടിന്റെ കുറവുണ്ടായി.

അവസാന ഘട്ടത്തില്‍ യുഡിഎഫ് നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് പുതുപ്പള്ളിക്കാര്‍ തങ്ങളുടെ പ്രിയ കുഞ്ഞൂഞ്ഞിന്റെ മകന്‍ ചാണ്ടിക്കുഞ്ഞിന് നല്‍കിയത്.

അമ്പത്തിമൂന്ന് വര്‍ഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ വിജയം. 2011 ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷമാണ് മകന്‍ മറികടന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക്് സി.തോമസിന് ഹാട്രിക് തോല്‍വിയായി മാറി തിരഞ്ഞെടുപ്പ് ഫലം. 2016 ലെയും 2021 ലെയും തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു. ആകെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായ എല്ലാ പഞ്ചായത്തുകളിലും വമ്പന്‍ വിജയമാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ സ്വന്തം പഞ്ചായത്തായ മണര്‍കാടും ചാണ്ടി ഉമ്മന്‍ തന്നെയാണ് ആധിപത്യം നിലനിര്‍ത്തിയത്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയ മന്ത്രി വി.എന്‍ വാസവന്റെ ബൂത്തിലും ചാണ്ടി ഉമ്മനായിരുന്നു മുന്നില്‍.

സിപിഎമ്മിനേക്കാള്‍ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്. കേന്ദ്ര മന്ത്രിമാരെ വരെ ഇറക്കി വന്‍ പ്രചാരണമാണ് ബിജെപി മണ്ഡലത്തില്‍ നടത്തിയതെങ്കിലും മുന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ പോലും പെട്ടിയിലാക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.