നിയമസഭ കയ്യാങ്കളി കേസില്‍ കുറ്റപത്രം പൊളിച്ചെഴുതി ക്രൈംബ്രാഞ്ച്; കോണ്‍ഗ്രസിന്റെ രണ്ട് മുന്‍ എംഎല്‍എമാര്‍ കൂടി പ്രതികള്‍

നിയമസഭ കയ്യാങ്കളി കേസില്‍ കുറ്റപത്രം പൊളിച്ചെഴുതി ക്രൈംബ്രാഞ്ച്; കോണ്‍ഗ്രസിന്റെ രണ്ട് മുന്‍ എംഎല്‍എമാര്‍ കൂടി പ്രതികള്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റപത്രത്തില്‍ മാറ്റം വരുത്തി ക്രൈംബ്രാഞ്ച്. കോണ്‍ഗ്രസിന്റെ രണ്ട് മുന്‍ എംഎല്‍എമാരെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ശിവദാസന്‍ നായര്‍, എം.എ വാഹിദ് എന്നിവരെ പ്രതിചേര്‍ത്താണ് കോടതിയില്‍ പുതിയ കുറ്റപത്രം നല്‍കുക.

വനിതാ എംഎല്‍എയെ തടഞ്ഞുവെന്ന ചുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത് എന്നാണ് അറിയുന്നത്. ഇതുവരെ ഇടതു നേതാക്കള്‍ മാത്രമായിരുന്നു കേസിലെ പ്രതികള്‍. ഇപ്പോള്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേര്‍ത്ത് കേസിലെ കുറ്റപത്രത്തില്‍ മാറ്റം വരുത്തുന്നത്.

എംഎല്‍എ ആയിരുന്ന ജമീല പ്രകാശത്തെ അന്യായമായി തടഞ്ഞു വച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എം.എ വാഹിദിനെയും ശിവദാസന്‍ നായരെയും പ്രതിചേര്‍ക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 341,323 എന്നീ വകുപ്പുകള്‍ ചുമത്തും. പൊതുമുതല്‍ നശിപ്പിച്ച വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉണ്ടാവില്ല.

വി. ശിവന്‍കുട്ടിയും ഇ.പി ജയരാജനുമടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് പൊതുമുതല്‍ നശിപ്പിച്ച കേസിലെ പ്രതികള്‍. കേസ് എഴുതിത്തളളാന്‍ സര്‍ക്കാരും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ പ്രതികളും സുപ്രീം കോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിപക്ഷവും കോടതിയെ സമീപിച്ചതോടെയാണ് നീക്കങ്ങള്‍ പാളിയത്.

കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അന്നത്തെ പ്രതിപക്ഷ എംഎല്‍എമാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും അവരെ പ്രതിചേര്‍ത്തില്ലെന്ന ഇടത് വനിതാ നേതാക്കളുടെ പരാതിയിലാണ് ഡിജിപി തുടരന്വേഷണത്തിന് അനുമതി തേടിയത്. അന്ന് സഭയിലുണ്ടായിരുന്ന എംഎല്‍എമാര്‍ പുതിയ കുറ്റപത്രത്തില്‍ സാക്ഷികളാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.