ഊര്‍ജ രംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിക്കും; ഇന്ത്യയും സൗദിയും തമ്മില്‍ ധാരണ

ഊര്‍ജ രംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിക്കും; ഇന്ത്യയും സൗദിയും തമ്മില്‍ ധാരണ

ന്യൂഡല്‍ഹി: ഊര്‍ജ രംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യയും സൗദി അറേബ്യയുമായി ധാരണ. ഇരു രാജ്യങ്ങളുടെയും പ്രധാന നേതാക്കള്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സ്ട്രാറ്റജിക് പാര്‍ട്ട്‌നര്‍ഷിപ്പ് കൗണ്‍സിലിന്റെ ആദ്യ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നയിച്ച ഇന്ത്യന്‍ പ്രതിനിധി സംഘവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൂദ് നയിച്ച സൗദി ഡെലിഗേഷനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഊര്‍ജ സുരക്ഷ, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ആരോഗ്യ രംഗം, ഭക്ഷ്യ സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നതായി വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു. കൂടിക്കാഴ്ചയില്‍ സ്വീകരിച്ച തീരുമാനത്തിന്റെ ഭാഗമായി ഊര്‍ജ, കാര്‍ഷിക, സാങ്കേതിക വിദ്യ മേഖലകളില്‍ വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കാനാണ് സാധ്യത.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൂദുമായി നടന്ന ചര്‍ച്ച ഏറെ ഫലവത്തായിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ സുദൃഢമായി വരികയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു.

ജി20 സമ്മേളനത്തില്‍ വിഭാവനം ചെയ്ത ഇന്ത്യ-മധ്യേഷ്യ യൂറോപ്പ് എയര്‍ റെയില്‍ സാമ്പത്തിക ഇടനാഴി ഡിജിറ്റല്‍ രംഗത്തും സാമ്പത്തിക രംഗത്തും വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.