തകര്‍ക്കപ്പെട്ടത് 254 പള്ളികള്‍; ജീവന്‍ നഷ്ടമായത് 175 പേര്‍ക്ക് : റിപ്പോര്‍ട്ട് പുറത്തുവിട്ട് മണിപ്പൂര്‍ പൊലീസ്

തകര്‍ക്കപ്പെട്ടത് 254 പള്ളികള്‍; ജീവന്‍ നഷ്ടമായത് 175 പേര്‍ക്ക് : റിപ്പോര്‍ട്ട് പുറത്തുവിട്ട് മണിപ്പൂര്‍ പൊലീസ്

ഇംഫാല്‍: മണിപ്പൂര്‍ വംശീയ കലാപത്തിന്റെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് പൊലീസ്. മണിപ്പൂര്‍ വംശീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 175 ആണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കലാപത്തില്‍ 1108 പേര്‍ക്ക് പരിക്കേറ്റതായും 32 പേരെ കാണാതായെന്നും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഐ.കെ മുയ്വ വ്യക്തമാക്കി.

അവകാശികള്‍ ഇല്ലാത്ത 96 മൃതദേഹങ്ങള്‍ ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഐജിപി അറിയിച്ചു.

മെയ് മൂന്നിനാണ് മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. 4,786 വീടുകളും 386 ആരാധനാലയങ്ങളും ഉള്‍പ്പെടെ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 254 പള്ളികളും 132 ക്ഷേത്രങ്ങളും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് പറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ പൊലീസ് പുറത്തുവിട്ട കണക്ക് തെറ്റാണെന്നാണ് മണിപ്പൂര്‍ കലാപത്തിന്റെ ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. ക്ഷേത്രങ്ങള്‍ തകര്‍പ്പെട്ടത് രണ്ടോ മൂന്നോ എണ്ണത്തില്‍ കൂടുതല്‍ ഇല്ലെന്നും തകര്‍പ്പെട്ട പള്ളികളുടെ എണ്ണത്തോട് ചേര്‍ന്ന് പോകുന്ന ഒരു വ്യാജ കണക്കാണ് പുറത്തുവിട്ടിരിക്കുന്നതെന്നുമാണ് വിവരം.

5,172 തീവെപ്പ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 9,332 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 325 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

കലാപത്തിന്റെ തുടക്കം മുതല്‍ 5,668 ആയുധങ്ങളാണ് സംസ്ഥാന ആയുധപ്പുരയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടത്. ഇതില്‍ 1,359 എണ്ണം സുരക്ഷാ സേന വീണ്ടെടുത്തു. കൂടാതെ 15,050 വെടിക്കോപ്പുകളും 400 ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച 360 ബങ്കറുകളും സുരക്ഷാ സേന നശിപ്പിച്ചതായി കണക്കുകള്‍ പറയുന്നു. മരിച്ച 175 പേരില്‍ ഒമ്പത് പേരെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.