നിപ പ്രതിരോധം: വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു

നിപ പ്രതിരോധം: വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചു. നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപ ചീഫ് കോ- ഓര്‍ഡിനേറ്ററായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്.

വവ്വാലുകളില്‍ നിപ വൈറസിന്റെ പങ്കുള്ളതായി പഠനങ്ങള്‍ തെളിയിച്ച സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളായതിനാല്‍ വവ്വാലുകളെ പിടികൂടുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകള്‍ ആവശ്യമാണെന്നിരിക്കെയാണ് പ്രത്യേക സമിതി രൂപീകരിച്ചത്.

വവ്വാലുകളെ കുറിച്ചുള്ള ഗവേഷണം നടത്തിയ ശാസ്ത്രജ്ഞന്‍മാരുടെയും വെറ്റിനറി ഡോക്ടര്‍മാരുടെയും ഉപദേശവും ഇക്കാര്യത്തില്‍ തേടും. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി സമ്പര്‍ക്കം പുലര്‍ത്തുകയും വനം വകുപ്പിന്റെ ഭാഗത്തു നിന്നും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കും.

വവ്വാലുകളെ പിടിക്കുന്നതും പരിശോധനക്കായി അയക്കുന്നതും സംബന്ധിച്ച അനുമതി ഉടനടി ലഭ്യമാക്കാന്‍ സഹായിക്കുന്നതിനൊപ്പം മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതിന് വേണ്ട സാധ്യതകളെ കുറിച്ച് ഉപദേശം നല്‍കുകയും ചെയ്യും. പല ഇനം വവ്വാലുകളുടെ ഭക്ഷണ രീതികളെ കുറച്ചും, മനുഷ്യനുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം വരാതെ സൂക്ഷിക്കാനുളള നടപടികളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയാണ് കമ്മിറ്റിയുടെ ചുമതലകള്‍.

നരേന്ദ്രബാബു ഐ.എഫ്.എസ് (കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് (ഐ & ഇ കോഴിക്കോട്), ഡോ. അരുണ്‍ സക്കറിയ (ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍, കേരള വനംവകുപ്പ്), പി.ഒ. നമീര്‍ (ഡീന്‍, കോളജ് ഓഫ് ക്ലൈമറ്റ് ചേയ്ഞ്ച് ആന്റ് എന്‍വിറോണ്‍മെന്റല്‍), ലത്തീഫ് (ഡി.എഫ്.ഒ, കോഴിക്കോട്), ജോഷില്‍ (അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്), ഡോ. അജേഷ് മോഹന്‍ദാസ് (അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍, വയനാട്) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.