നിപയില്‍ പുതിയ കേസുകളില്ല: സമ്പര്‍ക്കപ്പട്ടികയില്‍ 1233 പേര്‍; ഒമ്പത് വയസുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

നിപയില്‍ പുതിയ കേസുകളില്ല: സമ്പര്‍ക്കപ്പട്ടികയില്‍ 1233 പേര്‍; ഒമ്പത് വയസുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

കോഴിക്കോട്: നിപ രോഗബാധയുമായി ബന്ധപ്പെട്ട് 1233 പേരാണ് ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുരുതരാവസ്ഥയില്‍ തുടര്‍ന്നിരുന്ന ഒമ്പത് വയസുകാരന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തു വന്നിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 1233 പേരില്‍ 23 പേര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആയിട്ടുണ്ട്. ഐഎംസിഎച്ചില്‍ നാല് പേര്‍ അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. 24 മണിക്കൂറും ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ആദ്യത്തെ നിപ കേസില്‍ നിന്നാണ് എല്ലാവര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത്. സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. പോസറ്റീവ് ആയ വ്യക്തികള്‍ മരുന്നിനോട് പ്രതികരിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഏറ്റവും പുതിയ മോണോ ക്ലോണോ ആന്റി ബോഡി എത്തിക്കാം എന്നാണ് ഐസിഎംആര്‍ അറിയിച്ചിരിക്കുന്നത്.

നിപ പ്രതിരോധം പാളി എന്നൊക്കെ പറയുന്നത് ആളുകളില്‍ ആശങ്ക ഉണ്ടാക്കുമെന്നും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തരുതെന്നും അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.