ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുന്നതോടെ രാജ്യത്തിന് ഇത് പുതിയ തുടക്കമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ലോകം വിശ്വസിക്കുന്നത്. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ ചരിത്ര പ്രസിദ്ധമായ സെന്‍ട്രല്‍ ഹാളില്‍ എംപിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.
പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ സംവിധാന്‍ സദന്‍ ( ഭരണഘടനാ മന്ദിരം) എന്നറിയപ്പെടുമെന്നും മോഡി പറഞ്ഞു. 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കണമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.
1952 മുതല്‍ ലോകമെമ്പാടുമുള്ള 41 രാഷ്ട്രത്തലവന്മാര്‍ സെന്‍ട്രല്‍ ഹാളില്‍ എംപിമാരെ അഭിസംബോധന ചെയ്തിട്ടുണ്ട്, കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ 4,000-ത്തിലധികം നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമായിരുന്നുവെന്നും നരേന്ദ്ര മോഡി പറഞ്ഞു.
രാജ്യസഭ, ലോക്‌സഭ സ്പീക്കര്‍മാരുടെ നേതൃത്വത്തിലാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത്. സെന്‍ട്രല്‍ ഹാളില്‍ എത്തിയ ഉടന്‍ പ്രധാനമന്ത്രി പ്രതിപക്ഷ അംഗങ്ങളോട് സംസാരിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പ്രസംഗിച്ച കാണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി തൊഴിലില്ലായ്മ, ജിഡിപി തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. സമൂഹത്തില്‍ സൗഹൃദവും സാഹോദര്യവും പുലരണമെന്നും അദേഹം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v