പുതുപ്പള്ളി ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് എം.വി ഗോവിന്ദന്‍ പറയാന്‍ പാടില്ലായിരുന്നു: കാനം

പുതുപ്പള്ളി ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് എം.വി ഗോവിന്ദന്‍ പറയാന്‍ പാടില്ലായിരുന്നു: കാനം

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

യുഡിഎഫിന്റെ കുത്തകയായ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് എം.വി ഗോവിന്ദന്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും അതു തെറ്റായ പ്രതികരണമായിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് വിമര്‍ശനം.

അര നൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്നിടത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഗോവിന്ദനേ പറയാനാകൂ. പറഞ്ഞത് വലിയ അബദ്ധമായെന്നും കാനം കുറ്റപ്പെടുത്തി. സര്‍ക്കാരിനെതിരെയും യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.

പ്രതിരോധിക്കാന്‍ കഴിയാത്തവിധം ജനവികാരം സര്‍ക്കാരിന് എതിരാണ്. മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പുതുപ്പള്ളിയില്‍ സഹതാപ തരംഗം മാത്രമല്ല, സര്‍ക്കാരിനെതിരായ വികാരവും ഉണ്ടായി. ഇതു തിരിച്ചറിഞ്ഞു തിരുത്തണമെന്നും സംസ്ഥാന കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു.

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തൃശൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും നേതാക്കള്‍ വിമര്‍ശിച്ചു. മുന്‍കാലങ്ങളില്‍ സര്‍ക്കാരിലെ തിരുത്തല്‍ ശക്തിയായിരുന്നു സിപിഐ എന്നും തെറ്റായ പ്രവണതകള്‍ ഉണ്ടായിട്ടും ഇപ്പോള്‍ തിരുത്തല്‍ ശക്തി ആകുന്നില്ലെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. തൃത്താലയില്‍ വിഭാഗീയത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മണ്ഡലം കമ്മറ്റി പിരിച്ചുവിടാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.