സൈനിക ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച സൈനികന് എയ്ഡ്‌സ്; 1.54 കോടി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി

സൈനിക ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച സൈനികന് എയ്ഡ്‌സ്; 1.54 കോടി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി

ന്യൂഡല്‍ഹി: സൈനിക ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എയ്ഡ്‌സ് രോഗബാധിതനായ സൈനികന് 1.54 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി.

ഇന്ത്യന്‍ വ്യോമ സേനയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ഗുരുതരമായ ചികിത്സ വീഴ്ചയ്ക്ക് ഇരയായത്. 2002ല്‍ 'ഓപ്പറേഷന്‍ പരാക്രം' നടക്കുന്നതിനിടെ ജമ്മു കാശ്മീരില്‍ വച്ച് ചികിത്സ തേടിയ ഉദ്യോഗസ്ഥനാണ് പിന്നീട് നടത്തിയ പരിശോധനയില്‍ എച്ച്ഐവി സ്ഥിരീകരിച്ചത്.

ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ദിപന്‍കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ദേശത്തോടുള്ള കടമയും സ്നേഹവും കൊണ്ടാണ് ആളുകള്‍ സായുധ സേനകളില്‍ അംഗമാകുന്നത്. എന്നാല്‍ ഈ കേസില്‍ ഉത്തരവാദിയായവര്‍ ഇരയുടെ മൗലിക അവകാശം, അനുകമ്പ, ബഹുമാനം എന്നിവയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കര സേനയ്ക്കും വ്യോമ സേനയ്ക്കും വീഴ്ചയില്‍ ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു. ചികിത്സാ പിഴവിന് ഇരയായ സൈനികന് ആറ് ആഴ്ചയ്ക്കുളളില്‍ നഷ്ട പരിഹാരം നല്‍കണം. സൈനികന്‍ രക്തം സ്വീകരിച്ച ആശുപത്രി കരസേനയുടേതാണ്. നഷ്ടപരിഹാരം കരസേനയില്‍ നിന്ന് ഈടാക്കണോ എന്ന കാര്യം വ്യോമസേനയ്ക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഇതോടൊപ്പം സൈന്യത്തില്‍ നിന്നും ലഭിക്കേണ്ട കുടിശികയും മറ്റ് ആനുകൂല്യങ്ങളും ആറ് ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ചികിത്സാ പിഴവ് മൂലമുണ്ടായ വേദന എത്ര നഷ്ടപരിഹാരം ലഭിച്ചാലും പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കാശ്മീരിലെ ചികിത്സ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൈനികന് ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. തുടര്‍ന്ന് 2014ല്‍ നടത്തിയ പരിശോധനയില്‍ എച്ച്ഐവി സ്ഥിരീകരിച്ചു. 2002 ലെ ചികിത്സയുടെ മെഡിക്കല്‍ റെക്കോര്‍ഡ് പരിശോധിച്ച സംഘം രോഗത്തിന് കാരണം അന്വേഷിച്ചപ്പോഴാണ് രക്തം സ്വീകരിച്ചത് വഴിയാണ് എച്ച്ഐവി ബാധിച്ചതെന്ന് കണ്ടെത്തിയത്.

2016 ല്‍ ഇദ്ദേഹം സൈന്യത്തില്‍ നിന്നും വിരമിച്ചു. പിന്നാലെ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷിച്ചെങ്കിലും നിരസിച്ചു. 2001 ല്‍ പാര്‍ലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് 'ഓപ്പറേഷന്‍ പരാക്രം' എന്ന പേരില്‍ ഇന്ത്യ സൈനിക നീക്കം നടത്തിയത്.

ഈ നീക്കത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നിയോഗിച്ച സൈനികനായിരുന്നു ഇദ്ദേഹം. അതിര്‍ത്തിയില്‍ വച്ച് പരിക്കേറ്റതിന് പിന്നാലെ ജമ്മു കാശ്മീരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു യൂണിറ്റ് രക്തം സ്വീകരിച്ചതാണ് എച്ച്ഐവി രോഗ ബാധയ്ക്ക് കാരണമായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.