തൃശൂര്‍: സഹകരണ ബാങ്കുകളിലെ തട്ടിപ്പുവിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതിസന്ധി മറികടക്കാന്‍ നീക്കവുമായി സിപിഎം. കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് വീണ്ടും നിക്ഷേപകരെ കണ്ടെത്താനാണ് സിപിഎം നീക്കം. ക്രമക്കേട് സംബന്ധിച്ച വാര്‍ത്തകള്‍ കൂടുതലായി പുറത്തുവന്നതും സിപിഎം നേതാവ് ഉള്‍പ്പടെ ഇഡിയുടെ അറസ്റ്റിലായതുമാണ് അടിയന്തര നീക്കത്തിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.
ജനവികാരം എതിരാകും എന്നത് മുന്നില്‍ കണ്ട് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ നിക്ഷേപകരെ കണ്ടെത്താന്‍ മുന്നോട്ട് വരുമെന്നാണ് വിവരം. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ബാങ്കില്‍ കൂടുതല്‍ നിക്ഷേപം എത്തിക്കാനാണ് പദ്ധതി. റവന്യൂ റിക്കവറി നടപടികള്‍ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും കണ്‍സോഷ്യം രൂപീകരിച്ചും പണം സ്വരൂപിക്കും. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്ക് 50% തുക അടിയന്തരമായി വിതരണം ചെയ്ത് പരിഹാരം കാണാനും സിപിഎം തീരുമാനിച്ചതായാണ് വിവരം. ഇതിനായി അഡ്മിനിസ്‌ട്രേറ്റീവ് ഭരണസമിതിക്ക് പിന്തുണ നല്‍കി കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തും.
പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ സംസ്ഥാന നേതാക്കള്‍ നേരില്‍ കണ്ട് പണം മടക്കി നല്‍കുമെന്ന് ഉറപ്പു നല്‍കാനും പാര്‍ട്ടി തീരുമാനിച്ചു. സിപിഎം ഭരണസമിതിയുള്ള സഹകരണ ബാങ്കുകളുടെ മറവില്‍ വന്‍ കൊള്ള നടത്തിയ പല സംഭവങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നിരവധി ബാങ്കുകളില്‍ ഇഡി മിന്നല്‍ റെയ്ഡും നടത്തിയിരുന്നു.
സിപിഎം നേതാക്കളായിട്ടുള്ള പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ അനധികൃത വായ്പയെടുത്തും നിക്ഷേപത്തിന് പലിശ കൂട്ടി നല്‍കിയും ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പരിധിയില്‍ കവിഞ്ഞ തുക വായ്പ നല്‍കിയും വന്‍ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26