കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം; ജോസ് കെ മാണി

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം; ജോസ് കെ മാണി

മുണ്ടക്കയം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി വരുത്തി മനുഷ്യ ജീവനും, കൃഷിക്കും സംരക്ഷണം നൽകണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി വരുത്തി മനുഷ്യജീവനും, കൃഷിക്കും സംരക്ഷണം ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി മുണ്ടക്കയത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് വിശ്വോത്തര കൃഷി ശാസ്ത്രജ്ഞന്‍ ഡോ.എം എസ് സ്വാമിനാഥന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്.

വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്നും, കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന കാലത്തിന് യോജിച്ച രീതിയിൽ 1972 ലെ നിയമവും കേന്ദ്രത്തിലെ ചട്ടങ്ങളും ഭേദഗതി വരുത്തുവാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ കേരള കോൺഗ്രസ് (എം) ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്ത് കൃഷിഭൂമിയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിന് കര്‍ഷന് അധികാരം നല്‍കുക, വന്യമൃഗങ്ങളുടെ എണ്ണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് കൃത്രിമ ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, നിശ്ചിതകാലയളവുകളില്‍ നിയന്ത്രിത മൃഗവേട്ട അനുവദിക്കുക തുടങ്ങിയവയാണ് നിയമ ഭേദഗതിയിലൂടെ വരുത്തേണ്ട മാറ്റങ്ങള്‍. അതോടൊപ്പം വനാതിര്‍ത്തിയിയുടെ ഒരു കിലോമീറ്റര്‍ ദൂരം ഹ്യൂമന്‍ സെന്‍സറ്റീവ് സോണായി പ്രഖ്യാപിക്കുക, ശല്യക്കാരായ മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിക്ഷിപ്തമാക്കുക, വന്യജീവി ആക്രമണത്തില്‍ ജീവനാശവും കൃഷിനാശവും സംഭവിക്കുന്നതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വാഹനാപകട നഷ്ടപരിഹാര ക്ലെയിം ട്രിബ്യൂണലിന്റെ മാതൃകയില്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങള്‍ ജനകീയ കണ്‍വന്‍ഷന്‍ പാസ്സാക്കി.

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനകീയ കണ്‍വന്‍ഷനില്‍ പാര്‍ട്ടി വൈസ് ചെയര്‍മാനും ഗവ. ചീഫ് വിപ്പുമായ ഡോ.എന്‍.ജയരാജ്, ജോബ് മൈക്കിള്‍ എം എല്‍ എ, സ്റ്റീഫന്‍ ജോര്‍ജ്, പ്രൊഫ. ലോപ്പസ് മാത്യു തുടങ്ങിയ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.