കേന്ദ്രം സഭാതര്‍ക്കം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭ

 കേന്ദ്രം സഭാതര്‍ക്കം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭ

കോട്ടയം: ഉപാധികളോടെ ബിജെപിക്കനുകൂലമായ രാഷ്ട്രിയ നിലപാട് പ്രഖ്യാപിച്ച് യാക്കോബായ സഭ. മലങ്കര സഭയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് യാക്കോബായ സഭയുടെ നിലപാട്. സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി വരികയാണ്.

പ്രധാനമന്ത്രിയുമായി തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും പ്രതികരണമൊന്നും ഇതുവരെ അറിയിച്ചിട്ടില്ലെന്നും യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. പ്രശ്നം സമവായത്തിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കാര്യ ശേഷിയുള്ള ഒരു മുഖ്യമന്ത്രി അങ്ങനെ പറയുമ്പോള്‍ തങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായിട്ടാണ് കഴിഞ്ഞ കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിട്ടുള്ളത്. എന്നാല്‍ ആ നിലപാടില്‍ നിന്ന് ഇപ്പോള്‍ വ്യത്യാസം വന്നിരിക്കുന്നു എന്ന തോന്നല്‍ വിശ്വാസികള്‍ക്കിടയില്‍ വന്നിട്ടുണ്ട്. സഭയെ ആര് സഹായിക്കുന്നോ അവരെ തിരിച്ച് സഹായിക്കും എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്കനുകൂലമായി സെമിത്തേരി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് വലിയ കാര്യമാണ്. ഞങ്ങളെ സഹായിക്കുന്നത് ആരാണോ അവരെ തീര്‍ച്ചയായും തിരിച്ച് സഹായിക്കും. കേന്ദ്രമാണ് ഇടപെടല്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതെങ്കില്‍ കൊടിയുടെ നിറം നോക്കാതെ അവരെ സഹായിച്ചിരിക്കുമെന്നും മെത്രാപ്പോലിത്ത പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.