'മൈക്ക് കൂവിയാല്‍ ഓപ്പറേറ്ററെ തെറിവിളിക്കുന്നത് സംസ്‌കാരമില്ലായ്മ'; ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍

 'മൈക്ക് കൂവിയാല്‍ ഓപ്പറേറ്ററെ തെറിവിളിക്കുന്നത് സംസ്‌കാരമില്ലായ്മ'; ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരേയും രൂക്ഷ വിമര്‍ശനവുമായി ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. മൈക്ക് കൂവിയാല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഓപ്പറേറ്ററെ തെറിവിളിക്കുന്നത് സംസ്‌കാരമില്ലാത്തവന്റെ രീതിയാണെന്നായിരുന്നു ഫാദറിന്റെ പരാമര്‍ശം. സംസാരിക്കുമ്പോള്‍ മൈക്കിന് സാങ്കേതിക പ്രശ്‌നങ്ങള്‍ വന്നതിനോടുള്ള ഇരുവരുടേയും പ്രതികരണത്തെയാണ് അദേഹം വിമര്‍ശിച്ചത്. പാലായില്‍ നടന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈറ്റ് ആന്‍ഡ് സൗണ്ട് ഓപ്പറേറ്റര്‍മാര്‍ ജോലിയില്‍ ഉഴപ്പുന്നവരല്ലെന്ന് പരാമര്‍ശിക്കവെയായിരുന്നു ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കലിന്റെ വിമര്‍ശനം. 'ഒരു മൈക്ക് ഓപ്പറേറ്റര്‍ വെറുതേ ഉഴപ്പി, സ്റ്റേജിലെ പരിപാടി കളയണമെന്ന് ആഗ്രഹിക്കുന്നവരല്ല. എത്ര സഹിച്ചാലും ലൈറ്റും സൗണ്ടും തരുന്നവര്‍ ഒരു പരിപാടി ഭംഗിയാക്കാന്‍ ശ്രദ്ധിക്കും. ഒരുപക്ഷേ വിവരമില്ലാത്ത ചില ആള്‍ക്കാരുണ്ട്. അല്‍പം മൈക്ക് കൂവിയാല്‍ അവനെ തെറിവിളിക്കുക. അത് സംസ്‌കാരമില്ലാത്തവന്റെ രീതിയാണ്. അത് ഏത് മുഖ്യമന്ത്രിയായാലും ആരാണെങ്കിലും ഒരിക്കലും ശരിയല്ല. അത് അന്തസില്ലായ്മയും പഠനമില്ലായ്മയും വളര്‍ന്നുവന്ന പശ്ചാത്തലവുമാണെന്ന് അദേഹം കുറ്റപ്പെടുത്തി.

അത്തരത്തില്‍ പാര്‍ട്ടി സെക്രട്ടറി ക്ഷോഭിച്ചതും മുഖ്യമന്ത്രി ക്ഷോഭിച്ചതും മൂലം കേരളത്തിലെ വിലയില്ലാത്ത മനുഷ്യരായില്ലേ ഇവര്‍ എന്നും അദ്ദേഹം ചോദിച്ചു. ഏതെങ്കിലും മൈക്ക് ഓപ്പറേറ്റര്‍ പ്രധാന മനുഷ്യന്റെ ശബ്ദവും വെളിച്ചവും തകര്‍ക്കുവോ? എന്നായിരുന്നു ഫാദര്‍ പുത്തന്‍ പുരയ്ക്കലിന്റെ പരാമര്‍ശം.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കെ.പി.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കവെ മൈക്ക് കൂവിയതിനെത്തുടര്‍ന്ന് ഓപ്പറേറ്റര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ജനകീയ പ്രതിരോധ ജാഥയില്‍ മൈക്ക് ശരിയാക്കാന്‍ എത്തിയ ഓപ്പറേറ്ററെ എം.വി ഗോവിന്ദന്‍ ശകാരിച്ച സംഭവവും വിവാദമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.