ഹൈദ്രബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് പാകിസ്ഥാന്‍. ശ്രീലങ്ക ഉയര്‍ത്തിയ 345 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 10 പന്തുകള്‍ ബാക്കി നില്‍ക്കെ നാലു വിക്കറ്റു നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍: ശ്രീലങ്ക - 344/9, പാകിസ്ഥാന്‍ - 345/4 (48.2 ഓവര്‍).
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക കുശാല്‍ മെന്‍ഡിസിന്റെയും സദീര സമരവിക്രമയുടെയും സെഞ്ചുറികളുടെ മികവിലാണ് 344 റണ്‍സ് അടിച്ചുകൂട്ടിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കുശാല്‍ മെന്‍ഡിസ് 65 പന്തില്‍ നിന്നു സെഞ്ചുറി തികച്ചു. 77 പന്തില്‍ നിന്ന് 122 റണ്‍സ് നേടിയ മെന്‍ഡിസിനെ ഹസന്‍ അലിയുടെ പന്തില്‍ ഇമാം ഉള്‍ ഹഖ് പിടിച്ചു പുറത്താക്കി.
സദീര സമരവിക്രമയും സെഞ്ചുറി നേടി. 89 പന്തില്‍ നിന്നു 108 റണ്‍സാണ് സമരവിക്രമയുടെ സമ്പാദ്യം. ഓപ്പണര്‍ പാത്തും നിസംഗ അര്‍ധസെഞ്ചുറി നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ഇമാം ഉള്‍ ഹഖിനെയും ബാബര്‍ അസമിനെയും നേരത്തെ നഷ്ടപ്പെട്ടുവെങ്കിലും മൂന്നാം വിക്കറ്റില്‍ അബ്ദുള്ള ഷഫീഖും മുഹമ്മദ് റിസ്‌വാനും ചേര്‍ന്നാണ് പാകിസ്ഥാന് റെക്കോര്‍ഡ് വിജയം സമ്മാനിച്ചത്. ഇരുവരും സെഞ്ചുറി നേടി.
ഷെഫീഖ് 103 പന്തില്‍ നിന്നു 113 റണ്‍സും റിസ് വാന്‍ പുറത്താകാതെ 121 പന്തില്‍ നിന്നു 131 റണ്‍സും നേടി. സൗദ് ഷക്കീല്‍ 31 റണ്‍സ് നേടി മികച്ച പിന്തുണയേകി.
ശ്രീലങ്കന്‍ ബൗളര്‍മാരില്‍ മതീഷ് പതിരാനയാണ് പാക് ബാറ്റര്‍മാരുടെ ആക്രമണം ഏറ്റവും ഏറ്റുവാങ്ങിയത്. തികച്ചും നിറംമങ്ങിയ പതിരാന പത്തോവറില്‍ 90 റണ്‍സ് വഴങ്ങി.
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റണ്‍ചെയ്‌സ് ആണ് പാകിസ്ഥാന്‍ നേടിയത്. 2011 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ 329 റണ്‍സ് പിന്തുടര്‍ന്നു വിജയിച്ച അയര്‍ലന്‍ഡിന്റെ പേരിലെ റെക്കോര്‍ഡാണ് പാകിസ്ഥാന്‍ സ്വന്തം പേരിലാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26