'പരസ്പരം ഉടമ്പടിയുണ്ടാക്കി ജീവിക്കുന്നവരെ ഭാര്യാ ഭര്‍ത്താക്കന്മാരായി കാണാനാവില്ല': ഹൈക്കോടതിയുടെ സുപ്രധാന വിധി

 'പരസ്പരം ഉടമ്പടിയുണ്ടാക്കി ജീവിക്കുന്നവരെ ഭാര്യാ ഭര്‍ത്താക്കന്മാരായി കാണാനാവില്ല': ഹൈക്കോടതിയുടെ സുപ്രധാന വിധി

'ക്രൂരത എന്ന കുറ്റം നിലനില്‍ക്കണമെങ്കില്‍ വിവാഹം സാധുവായിരിക്കണം'.

കൊച്ചി: ഭാര്യയോടുള്ള ക്രൂരത എന്ന കുറ്റം നിലനില്‍ക്കണമെങ്കില്‍ വിവാഹം സാധുതയുള്ളതായിരിക്കണമെന്ന് ഹൈക്കോടതി. ഒരുമിച്ച് ജീവിക്കാമെന്ന് പരസ്പരം ഉടമ്പടിയുണ്ടാക്കി ജീവിക്കുന്നവരെ ഭാര്യാ ഭര്‍ത്താക്കന്മാരായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സോഫി തോമസിന്റെതാണ് സുപ്രധാന വിധി.

ഒന്നിച്ച് ജീവിക്കുന്നതിനിടയില്‍ യുവതി ആത്മഹത്യ ചെയ്യുകയും യുവാവിനെയും ബന്ധുക്കളെയും വിചാരണക്കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. 'ലിവിങ് ടുഗദര്‍' ബന്ധത്തിലുള്ള സ്ത്രീക്ക് ഭര്‍ത്താവിന്റെയോ ഭര്‍ത്താവിന്റെ ബന്ധുക്കളുടെയോ ക്രൂരതക്കെതിരെയുള്ള ഇന്ത്യ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പിന്റെ സംരക്ഷണം ലഭിക്കില്ല.

കേസില്‍ ഭാര്യയോടുള്ള ക്രൂരത ഉള്‍പ്പെടെയുള്ള കുറ്റം ചുമത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ പാലക്കാട് സ്വദേശി നാരായണന്‍, സഹോദരന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പ്രതികളെയാണ് ഹൈക്കോടതി വിട്ടയച്ചത്.

1997 സെപ്റ്റംബര്‍ ഒന്നിനാണ് നാരായണനും യുവതിയും ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഒന്നിച്ചു ജീവിതം തുടങ്ങിയത്. ഇവര്‍ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. മൂന്ന് മാസത്തിനുശേഷം ഡിസംബര്‍ 24 ന് യുവതി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഡിസംബര്‍ 29 ന് മരിച്ചു.

നാരായണന്‍, രാധാകൃഷ്ണന്‍ എന്നിവരെയും ഇവരുടെ മാതാപിതാക്കളെയും പാലക്കാട് സെഷന്‍സ് കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.