വത്തിക്കാൻ സിറ്റി: ഇസ്രയേൽ – പാലസ്തീൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് മാർപ്പാപ്പാ. ഒക്ടോബർ 27 വെള്ളിയാഴ്ച്ചയാണ് പ്രത്യേക പ്രാർത്ഥനാദിനമായി ആചരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തത്. ഇന്നലെ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാ വേദിയിലാണ് ഇസ്രയേൽ - പാലസ്തീൻ യുദ്ധത്തെ പരാമർശിച്ചുകൊണ്ട് സമാധാനത്തിനായി പ്രവർത്തിക്കാൻ മാർപ്പാപ്പാ ആവശ്യപ്പെട്ടത്.
മധ്യപൂർവ്വദേശങ്ങളിൽ ഒരു മാനവികദുരന്തം ഒഴിവാക്കാനായി സാധ്യമായതെല്ലാം ചെയ്യാൻ ഫ്രാൻസിസ് മാർപ്പാപ്പാ ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധ യുദ്ധങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടെ സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതകളാണ് ഉണ്ടാകുന്നതെന്ന് പാപ്പാ അപലപിച്ചു. യുദ്ധം പ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാക്കില്ലെന്ന് ഓർമ്മിപ്പിച്ച മാർപ്പാപ്പ അത് മരണവും നാശവുമാണ് വിതയ്ക്കുകയെന്നും വിദ്വേഷവും പ്രതികാര ചിന്തയും വർദ്ധിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി ആചരിക്കാനായി സമാധാനം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവവിശ്വാസികളെയും മറ്റു മതസ്ഥരെയും പാപ്പാ ക്ഷണിച്ചു. അന്ന് വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് മൈതാനത്ത് സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, പ്രായശ്ചിത്തത്തിന്റെ അരൂപിയിൽ ഒരുമണിക്കൂർ പ്രാർത്ഥന നടത്തുമെന്നും പാപ്പാ വ്യക്തമാക്കി. ഈ സംരംഭത്തിൽ തങ്ങളുടേതായ രീതിയിൽ പങ്കെടുക്കാനായി എല്ലാ വ്യക്തിഗതസഭകളെയും പാപ്പാ ക്ഷണിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26