ക്രോസ് കണ്‍ട്രിയില്‍ എതിരില്ലാതെ ചൈന ; മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

ക്രോസ് കണ്‍ട്രിയില്‍ എതിരില്ലാതെ ചൈന ; മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

തിരുവനന്തപുരം: ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിവസവും ചൈനയുടെ ആധിപത്യം. പുരുഷ വനിതാ വിഭാഗം ക്രോസ് കണ്‍ട്രി എലിമിനേറ്റര്‍ മത്സരങ്ങളിലെ സ്വര്‍ണവും വെള്ളിയും ചൈനീസ് താരങ്ങള്‍ സ്വന്തമാക്കി. 450 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കുത്തനെ കയറ്റിറക്കങ്ങളുള്ള ട്രാക്കില്‍ രണ്ട് ലാപ് പൂര്‍ത്തിയാക്കേണ്ടതാണ് ക്രോസ് കണ്‍ട്രി എലിമിനേറ്റര്‍ മത്സരങ്ങള്‍.

പുരുഷന്മാരില്‍ ചൈനയുടെ ലിയൂ ക്‌സിയന്‍ജിങ് സ്വര്‍ണവും യുന്‍ ജെന്‍വെയ് വെള്ളിയും നേടി. സിങ്കപ്പൂര്‍ റൈഡര്‍ റിയാദ് ഹക്കിം ബിന്‍ ലുക്മാന്‍ വെങ്കലം നേടി.

പുരുഷന്മാരുടെ ക്രോസ് കണ്‍ട്രി ഒളിമ്പിക് മത്സരത്തിലും ലിയൂ ക്‌സിയന്‍ജിങ് സ്വര്‍ണവും യുന്‍ ജെന്‍വെയ് വെള്ളിയും നേടിയിരുന്നു. ഈ വിജയത്തോടെ ലിയൂ ക്‌സിയന്‍ജിങ് ഒളിമ്പിക്‌സ് യോഗ്യതയും സ്വന്തമാക്കിയിരുന്നു. വനിതകളുടെ ക്രോസ് കണ്‍ട്രി എലിമിനേറ്ററില്‍ ചൈനയുടെ വൂ സിഫാന്‍വൂ സിഫാന്‍ സ്വര്‍ണവും യാങ് മക്വോ വെള്ളിയും നേടി.

ചാമ്പ്യന്‍ഷിപ്പിലെ ക്രോസ് കണ്‍ട്രി വിഭാഗത്തില്‍ ക്രോസ് കണ്‍ട്രി റിലേ, ക്രോസ് കണ്‍ട്രി ഒളിമ്പിക്, ക്രോസ് കണ്‍ട്രി എലിമിനേറ്റര്‍ മത്സരങ്ങളിലെ ഭൂരിഭാഗം മെഡലുകളും പുരുഷ വനിതാ വിഭാഗങ്ങളിലെ ഒളിമ്പിക്‌സ് യോഗ്യതയും ചൈനയാണ് സ്വന്തമാക്കിയത്.നാല് ദിവസമായി പൊന്മുടിയില്‍ നടന്നു വന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് ഇന്നത്തെ മത്സരങ്ങളോടെ സമാപിച്ചു.

മത്സരത്തിനായി തയാറാക്കിയ ട്രാക്കിലും ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടനത്തിലും സംപ്തൃപ്തി ഉണ്ടെന്ന് യൂണിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണലില്‍ നിന്നുള്ള മാച്ച് കമ്മീഷണര്‍ ക്രിസ്മസ് ജെര്‍മേയും പ്രതികരിച്ചു.

കേരളത്തിന്റേത് മികച്ച സംഘാടനമായിരുന്നെന്നും ചാമ്പ്യന്‍ഷിപ്പിനോട് സഹകരിച്ച മുഴുവന്‍ പേര്‍ക്കും നന്ദി അറിയിക്കുന്നതായും സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനിന്ദര്‍പാല്‍ സിങ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.