മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്കെത്തുന്നത് തടയാന്‍ ആസൂത്രിത നീക്കം; വകുപ്പുകളെ ദുരുപയോഗം ചെയ്യുന്നു: കുഴല്‍നാടന്‍

മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്കെത്തുന്നത് തടയാന്‍ ആസൂത്രിത നീക്കം; വകുപ്പുകളെ ദുരുപയോഗം ചെയ്യുന്നു:  കുഴല്‍നാടന്‍

കൊച്ചി: മാസപ്പടി വിവാദം മുഖ്യമന്ത്രിയിലേക്കെത്തുന്നത് തടയാന്‍ ആസൂത്രിത ശ്രമം നടക്കുന്നെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിയും കടുംബവും ഉള്‍പ്പെടുന്ന അഴിമതികളും കൊള്ളയും മറച്ചുവെക്കുന്നതിനായി വകുപ്പുകളെ ദുരുപയോഗം ചെയ്യുന്നെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

മാസപ്പടി എന്ന രൂപത്തില്‍ ലഭിച്ച 1.72 കോടി രൂപയില്‍ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു തന്റെ ചോദ്യം. ഇക്കാര്യത്തില്‍ ധവനകുപ്പ് നല്‍കിയ മറുപടി എക്‌സാലോജിക്കിനെ മാത്രം പരാമര്‍ശിച്ചായിരുന്നു. ഈ 1.72 കോടി രൂപ എക്സാലോജിക്കും വീണയും ചേര്‍ന്ന് വാങ്ങിയ പണമാണ്.

രണ്ട് അക്കൗണ്ടുകളില്‍, രണ്ട് ഇടപാടുകളായി, രണ്ട് വ്യത്യസ്ത എഗ്രിമെന്റോടെ വാങ്ങിയ പണമായിരുന്നു. എന്നാല്‍, പിന്നീട് മാധ്യമങ്ങളില്‍ വീണ ജി.എസ്.ടി അടച്ചതിന്റെ രേഖയെന്ന പ്രചാരണമുണ്ടാക്കി ഒരു പുകമറ സൃഷ്ടിച്ചു.

2016-17 ല്‍ വീണ നികുതി അടച്ചതായുള്ള രേഖയും കാണുന്നില്ലെന്ന് താന്‍ വ്യക്തമാക്കിയതാണ്. 2017-18 ല്‍ അവര്‍ വാങ്ങിയ പണം 60 ലക്ഷം രൂപയാണെന്നും അതില്‍ 25 ലക്ഷം രൂപയ്ക്ക് മാത്രമാണ് നികുതി അടച്ചതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിലും ധനവകുപ്പിന് മൗനമായിരുന്നു.

ഒരു പൗരനെന്ന നിലയില്‍ വിവരാവകാശം ഉപയോഗിച്ചാണ് ചോദ്യം ചോദിക്കാന്‍ സാധിക്കുന്നത്. ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഒരു മാസത്തിനകം വിവരം നല്‍കണമെന്നാണ് രാജ്യത്തെ നിയമം. എന്നാല്‍ അതുണ്ടായില്ല. ഒരു എം.എല്‍.എ എന്ന നിലയിലുള്ള ആനുകൂല്യവും തനിക്ക് ലഭിച്ചില്ല.

വിവരങ്ങള്‍ ചോദിക്കുമ്പോള്‍ മറുപടി നല്‍കുന്നില്ല. ഇത്തരത്തില്‍ വിവരങ്ങള്‍ക്ക് മറുപടി നല്‍കാതെയിരിക്കുന്നത് മാസപ്പടി വിവാദം മുഖ്യമന്ത്രിയിലേക്കെത്തുന്നത് തടയുന്നതിനാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് കുഴല്‍നാടന്‍ പറഞ്ഞു.

എനിക്കെതിരെയുള്ള വിജിലന്‍സ് കേസിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയപ്പോള്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരാനുള്ള അവസരമാണിതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, അഴിമതി കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി ചോദിച്ച് വിജിലന്‍സ് വകുപ്പില്‍ നിന്ന് എത്ര അപേക്ഷകള്‍ സര്‍ക്കാരിന് മുന്നിലെത്തിയെന്ന് ചോദിച്ചിരുന്നു. എത്രയെണ്ണത്തിന് അനുമതി നല്‍കിയെന്നും ചോദിച്ചിരുന്നു. എന്നാല്‍, ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

ഞാന്‍ മുഖ്യമന്ത്രിക്കെതിരെ ഒരു വിജിലന്‍സ് പരാതിയും സമര്‍പ്പിച്ചിരുന്നു. എല്ലാ വിവരങ്ങളുമടങ്ങുന്ന പരാതിയാണ് നല്‍കിയത്. വിഷയത്തില്‍ വിജിലന്‍സിന് മൊഴി നല്‍കാന്‍ തയ്യാറാണെന്നും അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, നാളിതുവരെ കേസില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.