ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനിന്റെ ഭീഷണിക്ക് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടു. കാനഡയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും പറക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ കനേഡിയന്‍ അധികൃതരോട് നിര്‍ദേശിച്ചിരിക്കുന്നത്. കനേഡിയന്‍ നഗരങ്ങളായ ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ എയര്‍ ഇന്ത്യയുടെ ഒന്നിലധികം ഫ്ളൈറ്റുകള്‍ നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്.
നവംബര്‍ 19 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്ര ചെയ്യരുതെന്നും അതു ജീവന്‍ അപകടത്തിലാക്കുമെന്നും നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ.) തലവന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍ സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവിട്ട വീഡിയോയില്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം 19 ന് അടഞ്ഞു കിടക്കുമെന്നും വീഡിയോയില്‍ പന്നൂന്‍ അവകാശപ്പെട്ടു. പഞ്ചാബ് സ്വതന്ത്രമാകുമ്പോള്‍ വിമാനത്താവളത്തിന്റെ പേര് മാറ്റും. ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ അഹമ്മദാബാദില്‍ നടക്കുന്നത് 19 നാണെന്നും ഭീഷണി മുഴക്കൊണ്ടുള്ള വീഡിയോയില്‍ വിഘടന വാദി നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. പാലസ്തീനിലെ ഹമാസിന്റെ മാതൃകയില്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് നേരത്തേ പുറത്തിറക്കിയ വീഡിയോയില്‍ പന്നൂന്‍ ഭീഷണി മുഴക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26