ദുബായ്: മലയാളികള്‍ ഉള്‍പ്പെടെ സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകരുന്ന വിധിയുമായി ദുബായിലെ പരമോന്നത കോടതിയായ കസേഷന്‍ കോടതി. സാമ്പത്തിക ഇടപാടില്‍ ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാനുള്ള അതിപ്രധാന നിയമഭേദഗതിയാണ് കോടതി പുറപ്പെടുവിച്ചത്. ഇതുപ്രകാരം ആയിരത്തോളം തടവുകാരെ വിട്ടയച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപോര്‍ട്ട്. ഇതില്‍ ഒട്ടേറെ ഇന്ത്യക്കാരുമുണ്ട്.
കടക്കാരന്‍ പണം കയ്യില്‍ വച്ച് തരാതിരിക്കുകയാണെന്ന് വായ്പ നല്‍കിയ ആള്‍ തെളിയിച്ചാല്‍ മാത്രമേ ഇനി കോടതിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ പറ്റൂ. ചെറിയ കടങ്ങള്‍ വാങ്ങി തടവിലായ ഒട്ടേറെ പേര്‍ക്ക് ഇത് ഗുണകരമാകും. നേരത്തെ സിവില്‍ കേസിലെ കടക്കാരന്‍ കാശ് കൊടുക്കാതിരുന്നാല്‍ പരമാവധി 36 മാസം ജയില്‍ ശിക്ഷ നല്‍കിയിരുന്നു. ഈ നിയമഭേദഗതി ദുബായില്‍ മാത്രമാണ് ബാധകം.
കടക്കാരന്‍ വായ്പാത്തുക കടത്തിയെന്നോ ആ പണം അവര്‍ മറച്ചുവച്ചെന്നോ തെളിഞ്ഞാലേ ഇനി അറസ്റ്റ് ചെയ്യാനാകൂ. അല്ലെങ്കില്‍ പേയ്മെന്റ് തവണ അടയ്ക്കുന്നത് പൂര്‍ണമായും നിര്‍ത്തിയാല്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ. കുടിശിക തീര്‍ക്കാന്‍ കടക്കാരന് മതിയായ സമ്പത്തുണ്ടെന്ന് കടം നല്‍കിയ ആള്‍ക്ക് തെളിയിക്കാന്‍ കഴിയുമ്പോഴാണ് അറസ്റ്റ് ചെയ്യാവുന്ന മറ്റൊരു സാഹചര്യമുണ്ടാവുക. എങ്കില്‍പ്പോലും കടക്കാരന്റെ പക്കല്‍ ആ ഫണ്ടുണ്ടോ എന്ന് ബന്ധപ്പെട്ട കോടതി ഒരു ഹ്രസ്വാന്വേഷണം നടത്തണം. ദുബായ് കോര്‍ട്ട് ഓഫ് കസേഷന്റെ വിധി ബൗണ്‍സ് ചെക്ക് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് യുഎഇ കൊണ്ടുവന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ളതാണ്. ചെക്ക് നല്‍കുകയും പിന്നീട് മതിയായ ഫണ്ടില്ലെന്ന് കണ്ടെത്തുകയും ചെയ്യുന്നത് ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല.
ഏറ്റവും പുതിയ കോടതി വിധി ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും പണം തിരിച്ചടക്കാനാകാതെ കുടുങ്ങിയവരെ സഹായിച്ചതായും യുഎഇയിലെ നിയമ സ്രോതസുകള്‍ പറയുന്നു. ഈ തീരുമാനത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം 1,000 പേര്‍ വരെ ജയിലില്‍ നിന്ന് മോചിതരായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26