ഫ്ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം-4 ബഹിരാകാശ ദൗത്യം വീണ്ടും നീട്ടി. ജൂണ്‍ 19 ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ജൂണ്‍ 22 ലേക്കാണ് മാറ്റിവച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നാസയ്ക്ക് കൂടുതല്‍ സമയം നല്‍കുന്നതിന്റെ ഭാഗമായാണ് ദൗത്യം നീട്ടുന്നതെന്ന് ആക്സിയം സ്‌പേസ് അറിയിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്സിയം-4. നാസ, ആക്സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ആക്സിയം മിഷന്‍-4 ഒരുക്കിയിരിക്കുന്നത്. ബഹിരാകാശ നിലയത്തിന്റെ സര്‍വീസ് മൊഡ്യൂളിന്റെ പിന്‍ഭാഗത്ത് അടുത്തിടെ നടത്തിയ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഇതിന്റെ കാര്യക്ഷമത പരിശോധിക്കുകയാണ് നാസ എന്നും പ്രസ്താവനയില്‍ പറയുന്നു.
റോക്കറ്റ് പൂര്‍ണ സജ്ജമാണെന്നും വിക്ഷേപണത്തിന് മുന്നോടിയായി നടത്തേണ്ട വെറ്റ് ഡ്രെസ് റിഹേഴ്സല്‍ അടക്കം പൂര്‍ത്തിയാക്കിയെന്നും സ്പേസ് എക്സ് നേരത്തെ അറിയിച്ചിരുന്നു. നാസയുടെ അനുമതി കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും വിക്ഷേപണത്തിന് തയ്യാറാണെന്നും കമ്പനി വിശദീകരിക്കുന്നു. ദൗത്യത്തിന് മുന്നോടിയായുള്ള ക്വാറന്റീനിലാണ് നിലവില്‍ നാലംഗ ദൗത്യ സംഘം.
ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എ യില്‍ നിന്ന് ഫാല്‍ക്കണ്‍-9 ലെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകമാണ് ബഹിരാകാശ ദൗത്യത്തിന് ഉപയോഗിക്കുന്നത്. നാസയിലെ മുന്‍ ബഹിരാകാശയാത്രികയും ആക്സിയം സ്‌പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗി വിറ്റ്‌സണ്‍ ആണ് ബഹിരാകാശ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.
ഐഎസ്ആര്‍ഒ പ്രതിനിധിയായി ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല, പോളണ്ടിലെ ഇഎസ്എ (യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി) പ്രോജക്റ്റ് ബഹിരാകാശയാത്രികന്‍ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിവ്‌സ്‌കിയും ഹംഗറിയിലെ ടിബോര്‍ കപുവുമാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന മറ്റ് രണ്ട് പേര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.