കുവൈറ്റ്: കുവൈറ്റില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ബോധവല്‍ക്കരണവുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് ബോധവല്‍ക്കരണം പോലുള്ള പരിപാടികളുമായി ആരോഗ്യ മന്ത്രാലയം മുന്നിട്ടിറങ്ങുന്നത്.
കുവൈറ്റിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏകദേശം 81,072 വ്യക്തികള്‍ ചികില്‍സാ സഹായം തേടി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദിയാണ് ചികില്‍സാ സഹായം തേടിയവരുടെ കണക്കുകള്‍ പുറത്തുവിട്ടത്.
2015 മുതല്‍ കഴിഞ്ഞ സെപ്റ്റംബര്‍ വരെ 81,072 കേസുകളാണ് ചികില്‍സ തേടിയെത്തിയത്. നടപ്പുവര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ 894 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 9,537 കേസുകളാണ് ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ ചികില്‍സ തേടിയത്.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 268 മരണവും രേഖപ്പെടുത്തി. യുവാക്കള്‍ക്കിടയിലെ മയക്കുമരുന്ന് വ്യാപനത്തെ ചെറുക്കുന്നതില്‍ ആരോഗ്യ മന്ത്രാലയം സമഗ്രമായ സമീപനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഡോ.അല്‍-അവാദി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26