ഞാന്‍ കാത്തിരുന്ന മുഹൂര്‍ത്തം! 2011ല്‍ ടീമിനു പുറത്ത്, 2023 ലോകകപ്പില്‍ നായകന്‍; രോഹിത്തിന് ഇത് സ്വപ്‌നസാഫല്യം

ഞാന്‍ കാത്തിരുന്ന മുഹൂര്‍ത്തം! 2011ല്‍ ടീമിനു പുറത്ത്, 2023 ലോകകപ്പില്‍ നായകന്‍; രോഹിത്തിന് ഇത് സ്വപ്‌നസാഫല്യം

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് മൂന്നാം ലോകകപ്പ് തേടിയിറങ്ങുമ്പോള്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഇത് സ്വപ്‌നസാഫല്യം. 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യ കപ്പുയര്‍ത്തുമ്പോള്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനാവാതെ സങ്കടത്തിലായിരുന്നു രോഹിത് ശര്‍മ.

വീരേന്ദര്‍ സേവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറും അരങ്ങു വാഴുമ്പോള്‍ ടീമില്‍ ഓപ്പണറായി സ്ഥാനമുറപ്പിക്കാന്‍ അന്ന് രോഹിതിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ മൂന്നാം ലോകകപ്പ് ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ട് ഇന്ന് അഹമ്മദാബാദില്‍ ഇറങ്ങുമ്പോള്‍ രോഹിതിന് ഇതു സ്വപ്‌ന സാഫല്യം.

ഇന്ന് രോഹിത് നല്‍കുന്ന തുടക്കം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാണ്. രോഹിതും ഗില്ലും ചേര്‍ന്നു നല്‍കുന്ന മികച്ച തുടക്കം മുതലാക്കിയാണ് ലോകകപ്പ് മല്‍സരങ്ങളില്‍ ഇന്ത്യ അജയ്യരായി തുടരുന്നത്.

ഞാന്‍ നായകനായപ്പോള്‍ മുതല്‍ ഈയൊരു നിമിഷത്തിനു വേണ്ടിയാണ് ഞങ്ങളെല്ലാവരും കാത്തിരുന്നത്. ഞങ്ങളെല്ലാവരുടെയും ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സമയമാണിത്.

ഇത്രയും വലിയ ഒരു മല്‍സരം കളിക്കുമ്പോള്‍ ഗെയിം പ്ലാന്‍ അനുസരിച്ച് കളിക്കുക മാത്രമാണ് ലക്ഷ്യം. മല്‍സരത്തെക്കുറിച്ച് യാതൊരു ആശങ്കയും ഇല്ലാതെ കളിക്കുകയാണ് മുഖ്യമെന്നും രോഹിത് പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷമായി കളിക്കാരെയും അവരുടെ ചുമതലകളെയും കുറിച്ച് പഠിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് അവസരം നല്‍കി. മികച്ചവരെ കണ്ടെത്തുകയായിരുന്നു. കോച്ച് രാഹുല്‍ ദ്രാവിഡുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയാണ് ഈ ടീമിനെ വാര്‍ത്തെടുത്തത് എന്നും രോഹിത് പറഞ്ഞു.

41 ദിവസങ്ങള്‍ക്കപ്പുറം ഇന്ത്യ ഓസ്‌ട്രേലിയയുമായുള്ള ആദ്യ മല്‍സരത്തിനു മുന്‍പുള്ള പ്രസ്മീറ്റില്‍ ഈ ലോകകപ്പ് ജയിക്കുന്നത് നല്ലൊരു അനുഭവമാകുമെന്നായിരുന്നു നായകന്റെ വാക്ക്.

ടീമിലെ ചിലര്‍ക്ക് സമ്മര്‍ദമുണ്ടെന്നും എന്നാല്‍ എല്ലാവരും ടെന്‍ഷനില്ലാതെ കളിക്കാനാണ് ശ്രമിക്കുന്നതെന്നും രോഹിത് പറഞ്ഞു.

എല്ലാവരുടെയും മനസ് എനിക്കറിയില്ല. ചിലര്‍ക്ക് നല്ല ടെന്‍ഷനുണ്ട്. അത് സ്വാഭാവികമാണ്. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും സമ്മര്‍ദമുണ്ട്.

ഇന്ന് കുറച്ചുപേര്‍ കളിക്കുന്നു. നാളെ വെറെ ചിലര്‍, മറ്റന്നാള്‍ മറ്റു ചിലര്‍. സമ്മര്‍ദം ഇങ്ങനെ മാറിമാറി നില്‍ക്കുന്നു. ഇവ ഒഴിവാക്കി നല്ല മല്‍സരം കളിച്ച് വിജയം കൈവരിക്കുകയാണ് ലക്ഷ്യമെന്നും വിജയം മാത്രമാണ് ലക്ഷ്യമെന്നും രോഹിത് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.