തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുസ്ലീം സമുദായത്തിന്റെ നാല് ശതമാനം സംവരണം നിര്‍ത്തലാക്കും: അമിത് ഷാ

തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുസ്ലീം സമുദായത്തിന്റെ നാല് ശതമാനം സംവരണം നിര്‍ത്തലാക്കും: അമിത് ഷാ

ജഗ്തിയാല്‍(തെലങ്കാന): തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുസ്ലീം സമുദായത്തിന്റെ നാല് ശതമാനം സംവരണം ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയിലെ ജഗ്തിയാലില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

മുസ്ലീംങ്ങള്‍ക്ക് നല്‍കുന്ന നാല് ശതമാനം സംവരണം നിര്‍ത്തലാക്കുകയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുമായി അത് വിതരണം ചെയ്യുകയും ചെയ്യും. തെലങ്കാനയിലെ മാഡിഗ സമുദായത്തിന് എസ്.സി വിഭാഗത്തില്‍ സംവരണവും ഷാ പ്രഖ്യാപിച്ചു.

ബിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഷായുടെ പ്രചാരണം. ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസിയെ ഭയന്നാണ് കെ. ചന്ദ്രശേഖര്‍ റാവു ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കാത്തതെന്ന് അദേഹം ആരോപിച്ചു.

'റസാക്കറുകളില്‍ നിന്നുള്ള നമ്മുടെ മോചനത്തെ ഓര്‍ക്കാന്‍ നമ്മള്‍ ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കേണ്ടതല്ലേ? ഒവൈസിയെ ഭയന്ന് കെസിആര്‍ ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കുന്നില്ല. എന്നാല്‍ ഒവൈസിയെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ ഹൈദരാബാദ് വിമോചന ദിനം സംസ്ഥാന ദിനമായി ആഘോഷിക്കും'-അമിത് ഷാ പറഞ്ഞു.

ബിആര്‍എസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം കാറാണ്. എന്നാല്‍, അതിന്റെ സ്റ്റിയറിങ് കെസിആറിന്റെയോ കെടിആറിന്റെയോ കവിതയുടെയോ കൈകളില്‍ അല്ല, ഒവൈസിയുടെ കൈകളിലാണുള്ളത്. ഒവൈസിയുടെ നിയന്ത്രണത്തില്‍ തെലങ്കാനയുടെ കാറിന് ശരിയായി ഓടാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. നവംബര്‍ 30 നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.