മൂവായിരത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള യുഎഇ ദേശീയ ദിനാഘോഷം

മൂവായിരത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള യുഎഇ ദേശീയ ദിനാഘോഷം

ദുബായ്: രാജ്യം വികസനങ്ങളുടെ മുഖ്യപങ്കാളികളായ ബ്ലൂക്കോളർ തൊഴിലാളികളെ ചേർത്തുപിടിച്ചുകൊണ്ട് ദുബായിൽ അമ്പത്തിരണ്ടാമത് ദേശീയ ദിനം ആഘോഷിച്ചു. കഴിഞ്ഞ ദിവസം എമിറേറ്റിലെ വിവിധ ലേബർ ക്യാമ്പുകളിലുള്ള മൂവായിരത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചു ഒരു മെഗാ ദേശീയ ദിനാഘോഷം നടന്നു. ദുബായ് സർക്കാറിന്റെ തൊഴിൽ കാര്യ സ്ഥിരം സമിതിയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

അൽ ഹബാബിലെ ദുബായ് ഹെറിറ്റേജ് ആൻഡ് കൾച്ചർ വില്ലേജിലാണ് ചടങ്ങ് നടന്നത്. എമിറാത്തി സാംസ്കാരിക പൈതൃകങ്ങൾ പരിചയപ്പെടുത്തിയും വൈവിധ്യമായ മത്സരങ്ങൾ ഇന്നങ്ങൾ നടത്തിയും വിഭവസമൃദ്ധമായ ഭക്ഷണങ്ങളും, കൈനിറയെ സമ്മാനങ്ങളും നൽകിയുമാണ് ദേശീയ ദിനം - തൊഴിലാളികൾക്ക് സന്തോഷത്തിന്റെ ദിനമായി ദുബായ് സമ്മാനിച്ചത്.

ദുബായിലെ തൊഴിൽകാര്യ പെർമനന്റ് കമ്മിറ്റി സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി, പിസിഎൽഎ അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിളായിരുന്നു പരിപാടി. എമിറാത്തി പൈതൃകത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും രസകരമായ ശൈലിയിൽ തൊഴിലാളികളെ ബോധവൽക്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളും ആഘോഷ ചടങ്ങിൽ ഉള്‍പ്പെടുത്തിയിരുന്നു. യുഎഇ സ്വദേശികളുടെ ഭൂതകാലത്തെ വീടുകളും മറ്റു സാമൂഹ്യ സാംസ്കാരിക അടയാളപ്പെടുത്തലുകളും പ്രദർശിപ്പിച്ചു. ബ്ലൂക്കോളർ തൊഴിലാളികൾക്ക് ഒട്ടകത്തെ ഓടിക്കാനുള്ള അവസരവും നല്‍കി. ഇതുവഴി എമിറാത്തി ചരിത്രത്തിലും യുഎഇയിലെ ജനങ്ങള്‍ക്കും ഒട്ടകങ്ങള്‍ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കാൻ ചടങ്ങ് ശ്രമിച്ചു.

തൊഴിലാളികൾക്കിടയിൽ സന്തോഷം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ദുബായ് പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്‌സിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ആഘോഷം.തൊഴിലാളികൾ രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ഗണ്യമായ സംഭാവന നൽകിയവരാണ്. അവരെ ബഹുമാനത്തോടെയും അന്തസോടെയും പരിഗണിക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി പറഞ്ഞു.

തൊഴിലാളികളുടെ സന്തോഷം പകരുക എന്നത് പിസിഎൽഎയുടെ പ്രധാന ലക്ഷങ്ങളിൽ ഒന്നാണ്. ദുബായിലെ ലേബർമാരുടെ ക്ഷേമം ഉറപ്പാക്കാൻ വകുപ്പ് വിവിധ പരിപാടികൾ നടത്തി വരുന്നുണ്ട്. ഇത് വഴി അവർക്ക് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മെച്ചപ്പെട്ട ജീവിത നിലവാരം പ്രദാനം ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.