പിഞ്ച് കുഞ്ഞിന്റെ കൊലപാതകം: അവസരത്തിനായി കാത്തിരുന്നു; പങ്കാളിയെ മതം മാറ്റാനും ഷാനിഫ് ശ്രമിച്ചിരുന്നുവെന്ന് പൊലീസ്

പിഞ്ച് കുഞ്ഞിന്റെ കൊലപാതകം: അവസരത്തിനായി കാത്തിരുന്നു; പങ്കാളിയെ മതം മാറ്റാനും ഷാനിഫ് ശ്രമിച്ചിരുന്നുവെന്ന് പൊലീസ്

കൊച്ചി: കൊച്ചിയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷാനിഫ് പങ്കാളിയും കുട്ടിയുടെ അമ്മയുമായ അശ്വതിയെ മതം മാറ്റാന്‍ ശ്രമിച്ചിരുന്നതായി പൊലീസ്. കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നതായും ഷാനിഫ് പൊലീസിന് മൊഴി നല്‍കി.

ഒരു മാസത്തോളം പ്രതി അവസരത്തിനായി കാത്തിരുന്നു. ലോഡ്ജില്‍ മുറി എടുത്തതിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ നിരന്തരം ഉപദ്രവിച്ചിരുന്നു. ചെറിയ മുറിവുകള്‍ വരുത്തിയാല്‍ ന്യൂമോണിയ ബാധയുണ്ടാകുമെന്നും ചികിത്സയിലിരിക്കെ മരിച്ചാല്‍ കൊലപാതകമാണെന്ന് വ്യക്തമാകില്ലെന്നുമായിരുന്നു ഷാനിഫിന്റെ കണക്കുകൂട്ടല്‍. ഇതോടെ കുഞ്ഞ് ജനിച്ചപ്പോള്‍ മുതല്‍ ഇയാള്‍ കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. ഇതിനുമുമ്പും കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുഞ്ഞിന്റെ വാരിയെല്ല് പൊട്ടിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അശ്വതിയുടെ ആദ്യ വിവാഹത്തിലുണ്ടായ കുഞ്ഞിനെയാണ് പ്രതി ഷാനിഫ് കാല്‍മുട്ട് കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയത്. മരണം ഉറപ്പുവരുത്തുന്നതിനായി കുഞ്ഞിനെ ഇയാള്‍ കടിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. പൊലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി ഷാനിഫിന്റെ സലൈവ ടെസ്റ്റ് നടത്തും. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് ഷാനിഫും അശ്വതിയും കൊച്ചിയിലെ ലോഡ്ജില്‍വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.