നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സെഷന്‍സ് ജഡ്ജി അന്വേഷണം നടത്തണം.

ഇതിന് പോലീസ് അടക്കം ഏത് ഏജന്‍സിയുടെയും സഹായം തേടാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഒരുമാസത്തിനുള്ളില്‍ എറണാകുളം സെഷന്‍സ് കോടതി അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

മെമ്മറി കാര്‍ഡ് അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13 നും 2021 ജനുവരിയിലും പരിശോധിച്ചതായി കണ്ടെത്തിയത് ചൂണ്ടിക്കാട്ടി നടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ. ബാബുവിന്റേതാണ് വിധി.

എന്നാല്‍ കേസിന്റെ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടു പോകാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ വാദം. കേസില്‍ പോലീസ് അന്വേഷണം എന്ന ആവശ്യം നീതിനിര്‍വഹണത്തിലുള്ള ഇടപെടലാകുമോ എന്നതടക്കമുളള വിഷയം കോടതി പരിശോധിച്ചിരുന്നു.

നേരത്തെ കേസിലെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അമിക്കസ് ക്യൂറിയായി അഡ്വ. രഞ്ജിത്ത് മാരാരെ ഹൈക്കോടതി നിയമിച്ചിരുന്നു. ജസ്റ്റിസ് കെ. ബാബുവാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്.

അതിനാല്‍ കീഴ് കോടതിയില്‍ വിസ്താരം പൂര്‍ത്തികുന്നത് വരെ വാദം നിര്‍ത്തിവയ്ക്കണം എന്ന് എട്ടാം പ്രതിയായ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എഫ്എസ്എല്ലിലെ രണ്ട് ഉദ്യോഗസ്ഥരുടെ വിസ്താരത്തിന് ശേഷം മാത്രമേ ഹര്‍ജി പരിഗണിക്കാവൂ എന്നായിരുന്നു ആവശ്യം. എന്നാല്‍ ഹൈക്കോടതി ഇക്കാര്യം അനുവദിച്ചില്ല.

ഹൈക്കോടതി സ്വമേധയാ ഇടപെടണമെന്നായിരുന്നു നടിയുടെ ആവശ്യം. എഫ്എസ്എല്‍ റിപ്പോര്‍ട്ട് പ്രകാരം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന് നടി കോടതിയെ അറിയിച്ചിരുന്നു. വിചാരണ വൈകിപ്പിക്കാന്‍ നീക്കമല്ലെന്നും നടി കോടതിയില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.