ചിക്കാഗോ: സീറോ മലബാർ മാർ തോമാ സ്ലീഹാ കത്തിഡ്രലിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ വിമല ഹൃദയ പ്രതിഷ്ഠ അമലോത്ഭവ തിരുന്നാൾ ദിനമായ ഡിസംബർ എട്ടിന് ഭക്തിനിർഭരമായി കൊണ്ടാടി. ദൈവാലയത്തിലെ 600 ൽ പരം വിശ്വാസികൾ നവംബർ അഞ്ചിന് തുടങ്ങി ഡിസംബർ എട്ട് വരെ 33 ദിവസം നീണ്ടു നിന്ന ആത്മീയ ഒരുക്കത്തിലൂടെ മരിയൻ പ്രതിഷ്ഠയിൽ പങ്കു ചേർന്നു.
എമിരറ്റസ് ബിഷപ്പ് ജേക്കബ്ബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്തിലുള്ള ആഘോഷമായ പാട്ട് കുർബാനയോടെയാണ് ഹൃദയ പ്രതിഷ്ഠ ചടങ്ങുകൾ ആരംഭിച്ചത്. കത്തിഡ്രൽ വികാരിയും വികാരി ജനറലുമായ ഫാദർ തോമസ് കടുകപ്പിള്ളി, വികാരി ജനറൽ ഫാദർ ജോൺ മേലേപ്പുറം, അസിസ്റ്റന്റ് വികാരി ഫാദർ ജോയൽ പയസ്, ഫാദർ ഡോമിനിക് കുറ്റിയാനി, ഫാദർ ജിബി പൊങ്ങൻ പാറ എന്നിവർ സഹ കാർമികരായിരുന്നു.
ദിവ്യബലിയ്ക്ക് ശേഷം എമിരറ്റസ് ബിഷപ് വിശ്വാസികൾക്ക് പ്രതിഷ്ഠാ ജപം ചൊല്ലി കൊടുത്തു. ആഘോഷമായ ലദീഞ്ഞിന് ശേഷം മരിയൻ വിമല ഹൃദയ പ്രതിഷ്ഠയിൽ പങ്കെടുത്ത എല്ലാവർക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. ദിവ്യബലിയ്ക്ക് ശേഷം പാരിഷ് ഹാളിൽ വിമൻസ് ഫോറം നേതൃത്വം നൽകിയ സ്നേഹ വിരുന്ന് ഉണ്ടായിരുന്നു. വികാരി ഫാദർ തോമസ് കടുകപ്പിള്ളി, അസിസ്റ്റന്റ് വികാരി ജോയൽ പയസ്, കൈക്കാരന്മാർ, എന്നിവരുടെ മേൽനോട്ടത്തിൽ ബിൻസി റോയിയും എൽസാ സെബാസ്റ്റിനും പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26