കോണ്‍വെന്റ് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ 'ജയ് ശ്രീറാം' വിളിച്ചത് തടഞ്ഞു; മധ്യപ്രദേശില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തു

 കോണ്‍വെന്റ് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ 'ജയ് ശ്രീറാം' വിളിച്ചത് തടഞ്ഞു; മധ്യപ്രദേശില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തു

ഭോപ്പാല്‍: സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചത് തടസപ്പെടുത്തിയെന്നാരോപിച്ച് മധ്യപ്രദേശില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ കേസ്.

മധ്യപ്രദേശിലെ ഗഞ്ച് ബസോദ ഭാരത് മാതാ കോണ്‍വെന്റ് സ്‌കൂളിലെ രണ്ട് കന്യാസ്ത്രീകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ 'ജയ് ശ്രീറാം' അടക്കമുള്ള മതപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത് തടഞ്ഞതാണ് കേസിന് ആധാരം.

അതേസമയം സ്‌കൂള്‍ ചടങ്ങില്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികളെ മര്‍ദിച്ചതിനാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂംഗോ സ്‌കൂളിലെത്തുകയും വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 പ്രകാരമാണ് കേസ്.

എബിവിപി നേതാവ് വിവേക് വിശ്വകര്‍മയാണ് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. മുന്‍ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചതിനേക്കാള്‍ കടുത്ത ന്യൂനപക്ഷ വിരുദ്ധ നടപടികളാണ് മധ്യപ്രദേശില്‍ പുതിയ ബിജെപി സര്‍ക്കാര്‍ തുടരുന്നത്.

സ്‌കൂള്‍ കുട്ടികളെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കണമെങ്കില്‍ മാതാപിതാക്കളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വിവാദ ഉത്തരവ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ പുറത്തിറക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.