കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടു: മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ ഖത്തര്‍ റദ്ദാക്കി

 കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടു: മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ ഖത്തര്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഖത്തറില്‍ തടവിലായിരുന്ന എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. ഖത്തറിലെ അപ്പീല്‍ കോടതിയുടേതാണ് തീരുമാനം. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷ ജയില്‍ ശിക്ഷയായി കുറച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

വിധി പറയുന്ന സമയത്ത് ഇന്ത്യന്‍ അംബാസിഡറും മറ്റ് ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും കോടതിയില്‍ ഹാജരായിരുന്നു.

ഇന്ന് അപ്പീല്‍ കോടതിയില്‍ നടന്ന വിശദമായ വാദത്തിന് ശേഷമാണ് ഇന്ത്യന്‍ നാവികസേന മുന്‍ ക്യാപ്റ്റന്‍മാരായ നവതേജ് സിങ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍മാരായ അമിത് നാഗ്പാല്‍, പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, സഞ്ജീവ് ഗുപ്ത, മലയാളിയായ സെയ്‌ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരുടെ വധശിക്ഷയില്‍ ഇളവ് വരുത്തി തടവ് ശിക്ഷയായി കുറച്ചത്.

ഇസ്രയേലിനുവേണ്ടി ചാരവൃത്തി ചെയ്തുവെന്നാരോപിച്ച് 2022 ഓഗസ്റ്റിലാണ് ഇന്ത്യന്‍ നാവികരെ ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഖത്തറിലെ പ്രാഥമിക കോടതി കഴിഞ്ഞ മാസം വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നാവികരുടെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെ വിദേശകാര്യ മന്ത്രാലയം ഖത്തര്‍ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

ഇറ്റലിയില്‍ നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കി എന്നതാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഭാഗമായാണ് ഇവര്‍ ദോഹയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30 ന് ദോഹയിലെ ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നുമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. അല്‍ ദഹ്‌റ കമ്പനി പൂട്ടി മറ്റ് 75 ജീവനക്കാരെ ഖത്തര്‍ തിരിച്ചയച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പൂര്‍ണേന്ദു തിവാരിയാണ് ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസിന്റെ മാനേജിങ് ഡയറക്ടര്‍. പ്രധാനപ്പെട്ട ഇന്ത്യന്‍ പടക്കപ്പലുകളിലടക്കം കമാന്‍ഡറായി പ്രവര്‍ത്തിച്ച പൂര്‍ണേന്ദു തിവാരി 2019 ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്. പൂര്‍ണേന്ദുവിനെ തിരികെ കൊണ്ടുവരാന്‍ സഹോദരി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു ഇവര്‍ സംഭവം ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.