ഹിസ്ബുള്ള സംഘടനയുടെ പതാക പുതപ്പിച്ച് ഓസ്ട്രേലിയന്‍ പൗരന്റെ ശവസംസ്‌കാരം; തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

ഹിസ്ബുള്ള സംഘടനയുടെ പതാക പുതപ്പിച്ച് ഓസ്ട്രേലിയന്‍ പൗരന്റെ ശവസംസ്‌കാരം; തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

കാന്‍ബറ: ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഓസ്ട്രേലിയന്‍ പൗരന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്ള അംഗമാണെന്നു തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഹിസ്ബുള്ള സംഘടനയുടെ പതാക പുതപ്പിച്ച് സൈനിക മാതൃകയിലുള്ള ശവസംസ്‌കാരമാണ് കഴിഞ്ഞ ദിവസം ലെബനനില്‍ നടത്തിയത്. ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

തെക്കന്‍ ലെബനന്‍ അതിര്‍ത്തി പട്ടണത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള പോരാളിയായ അലി ബാസിയും സഹോദരന്‍ ഇബ്രാഹിം ബാസിയും ഭാര്യയും കൊല്ലപ്പെട്ടത്. ഇവരില്‍ ഇബ്രാഹിം ബാസിയും ഭാര്യ ഷൗറൂഖ് ഹമ്മൂദും ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയവരാണ്.


ഇബ്രാഹിം ബാസിയും ഭാര്യ ഷൗറൂഖ് ഹമ്മൂദും

ഇരുപത്തിയേഴുകാരനായ ഇബ്രാഹിം ബാസിയും തങ്ങളുടെ പോരാളികളില്‍ ഒരാളാണെന്ന ഹിസ്ബുള്ള അവകാശപ്പെട്ടതോടെ ഓസ്ട്രേലിയ ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹിസ്ബുള്ള സംഘടനയുടെ പതാക പുതപ്പിച്ച മൂവരുടെയും മൃതദേഹങ്ങള്‍ സൈനിക മാതൃകയില്‍ സംസ്‌കരിച്ചത്. ഇബ്രാഹിം ബാസിയുടെ തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്നതാണ് ചിത്രങ്ങളെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.



ലെബനന്‍ വംശജരായ ഇബ്രാഹിം ബാസിയും ഷൗറൂഖ് ഹമ്മൂദും മൂന്ന് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ലെബനന്റെ അതിര്‍ത്തിയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ബിന്റ് ജെബെയില്‍ നഗരത്തിലെ ഇവരുടെ വീട്ടില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തിലാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്.

വര്‍ഷങ്ങളായി ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ താമസിച്ചിരുന്ന ഇബ്രാഹിം ബാസി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ലെബനനിലെത്തിയത്. ഓസ്ട്രേലിയന്‍ വിസ നേടിയ ഭാര്യ ഷൗറൂഖ് ഹമ്മൂദിനെ ഒപ്പംകൂട്ടി സിഡ്‌നിയിലേക്കു പോകനായിരുന്നു പദ്ധതി. അതിനിടെയാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ദമ്പതികള്‍ കൊല്ലപ്പെടുന്നത്. കുടുംബം താമസിച്ചിരുന്ന വീട് വ്യോമാക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.

ഓസ്ട്രേലിയ ഭീകര സംഘടനയായി പ്രഖ്യാപിച്ച ഹിസ്ബുള്ളയുമായി ഏതൊരു ഓസ്ട്രേലിയക്കാരനും സഹകരിക്കുന്നതും പിന്തുണയ്ക്കുന്നതും കുറ്റകരമാണെന്ന് സംഭവത്തിനു പിന്നാലെ ഫെഡറല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ലെബനനിലുള്ള ഓസ്ട്രേലിയന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്നും ആവശ്യപ്പെട്ടു.

കൂടുതല്‍ വായനയ്ക്ക്:

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ലെബനനില്‍ രണ്ട് ഓസ്ട്രേലിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു: ഒരാള്‍ ഹിസ്ബുള്ള അംഗം? അന്വേഷണവുമായി ഫെഡറല്‍ സര്‍ക്കാര്‍

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.