പ്രവാസത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയില്‍ എം.എ. യൂസഫലി; യു.എ.ഇ പ്രസിഡന്റുമായി പ്രത്യേക കൂടിക്കാഴ്ച

പ്രവാസത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയില്‍ എം.എ. യൂസഫലി; യു.എ.ഇ പ്രസിഡന്റുമായി പ്രത്യേക കൂടിക്കാഴ്ച

അബുദാബി: പ്രവാസ ജീവിതത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി. തൃശൂര്‍ ജില്ലയിലെ നാട്ടിക മുസലിയാം വീട്ടില്‍ അബ്ദുല്‍ ഖാദര്‍ യൂസഫലി എന്ന എം.എ. യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ പ്രവാസ ജീവിതത്തിന്റെ ആ വലിയ യാത്രയ്ക്ക് 50 വര്‍ഷം തികയുകയാണ്.


യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യൂസഫലി 1973 ലെ തന്റെ പാസ്പാര്‍ട്ട് കാണിക്കുന്നു

പ്രവാസത്തിന്റെ ഗോള്‍ഡന്‍ ജൂബിലി എം.എ. യൂസഫലിക്ക് ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമാണ് സമ്മാനിച്ചത്. ബോംബെ തുറമുഖത്ത് നിന്നും 1973 ഡിസംബര്‍ 26 ന് പുറപ്പെട്ട് ഡിസംബര്‍ 31ന് ദുബായ് റാഷിദ് തുറമുഖത്തെത്തിയത് ഉള്‍പ്പെടെ ഇമ്മിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച തന്റെ ആദ്യത്തെ പാസ്‌പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസമാണ് യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അബുദാബിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി യൂസഫലി കാണിച്ചുകൊടുത്തത്. ഇന്നും നിധി പോലെ യൂസഫലി സൂക്ഷിക്കുന്ന പഴയ പാസ്പാര്‍ട്ട് ഏറെ കൗതുകത്തോടെയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് നോക്കിക്കണ്ടത്.

അന്ന് ബോംബെയില്‍ നിന്ന് ദുംറ എന്ന കപ്പലില്‍ ആറ് ദിവസം യാത്ര ചെയ്താണ് 1973 ഡിസംബര്‍ 31ന് വെറും 19 വയസ് മാത്രം പ്രായമുള്ള എം.എ. യൂസഫലി ദുബായിലെത്തിയത്. ആറ് ദിവസമെടുത്ത അന്നത്തെ കപ്പല്‍ യാത്രയെപ്പറ്റിയും യൂസഫലി യു.എ.ഇ. പ്രസിഡന്റിന് വിശദീകരിച്ചു.



വാണിജ്യ, വ്യവസായ, സാമൂഹിക സേവന രംഗത്ത് നല്‍കിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ അന്തര്‍ദേശിയ പുരസ്‌കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്. രാജ്യം നല്‍കിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാര്‍ഡ്, ബഹറൈന്‍ സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡര്‍ ഓഫ് ബഹറൈന്‍, ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്‌കാരം എന്നിവ ഇതിലുള്‍പ്പെടും. അബുദാബി ചേംബറിന്റെ വൈസ് ചെയര്‍മാനായി യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് നാമനിര്‍ദേശം ചെയ്തതാണ് യൂസഫലിയെ തേടിയെത്തിയ മറ്റൊരു ഉന്നതമായ അംഗീകാരം.

തികഞ്ഞ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും ആത്മസമര്‍പ്പണത്തോടെയും അബുദാബിയില്‍ ചെറിയ രീതിയില്‍ ആരംഭിച്ച കച്ചവടമാണ് ഇന്ന് 50 വര്‍ഷം പിന്നിടുമ്പോള്‍ 35,000 മലയാളികള്‍ ഉള്‍പ്പെടെ 49 രാജ്യങ്ങളില്‍ നിന്നുള്ള 69,000 ലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ലുലു ഗ്രൂപ്പ് എന്ന വമ്പന്‍ സ്ഥാപനമായി മാറിയത്.

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ അല്‍ നഹ്യാന്‍, അബുദാബി പടിഞ്ഞാറന്‍ മേഖല ഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.