ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗം: ലോകായുക്ത ഫുള്‍ ബെഞ്ച് വിധിക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി

ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗം: ലോകായുക്ത ഫുള്‍ ബെഞ്ച് വിധിക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി

കൊച്ചി: ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ മുണ്ടായെന്നും ഈ സംഭവത്തില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്നുമുള്ള പരാതി ലോകയുക്തയുടെ ഫുള്‍ ബെഞ്ച് തള്ളിയതിനെതിരെ പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

മുഖ്യമന്ത്രി ഉള്‍പ്പടെ പതിനേഴ് മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും ലോകായുക്ത രജിസ്ട്രാറെയും എതിര്‍ കക്ഷിയാക്കിയാണ് റിട്ട് ഫയല്‍ ചെയ്തിട്ടുള്ളത്. ഒന്നാം പിണറായി സര്‍ക്കാരിലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന ഹര്‍ജ്ജിയില്‍ എതിര്‍ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിച്ച് മറ്റുള്ളവര്‍ നിലവില്‍ മന്ത്രിമാരല്ല.

ദുരിതാശ്വാസനിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതിക്ക് സാധുത ഉള്ളതായും നിധിയില്‍ നിന്നും തുക അനുവദിക്കുന്നതില്‍ മന്ത്രിസഭ ഗുരുതരമായ കൃത്യവിലോപം നടത്തിയിട്ടുണ്ടെങ്കിലും തുക അനുവദിച്ചതില്‍ സ്വജനപക്ഷപാതം നടന്നതായി തെളിയിക്കാനാകാത്തതിനാല്‍ ഹര്‍ജ്ജി നിലനില്‍ക്കില്ലെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിധി ന്യായത്തില്‍ വ്യക്തമാക്കിയിരുന്നത്.

ഹര്‍ജിക്ക് സാധുത തന്നെ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫുള്‍ ബെഞ്ചിലെ മറ്റ് രണ്ട് ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍-ഉല്‍ റഷീദും, ജസ്റ്റിസ് ബാബു മാത്യു ജോസഫും ഹര്‍ജി തള്ളിയത്.

പരാതി ആദ്യം പരിഗണിച്ച മുന്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ഫുള്‍ ബെഞ്ച് സാധുത ഉള്ളതായി കണ്ടെത്തിയ ഹര്‍ജി വീണ്ടും മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട് പരാതിക്ക് സാധുതയില്ലെന്ന് കണ്ടെത്തിയത് നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.

ഉപലോകയുക്തമാരായ രണ്ടുപേരും ഹര്‍ജ്ജിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പരേതനായ എംഎല്‍എയുടെ ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് പങ്കെടുത്തതും ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയതും നീതിന്യായപീഠത്തിന്റെ സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയെന്നും ഈ സാഹചര്യത്തില്‍ ലോകായുക്ത വിധി റദ്ദാക്കി പുനര്‍ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്.

കൂടാതെ വിചാരണ വേളയില്‍ ആവശ്യമെങ്കില്‍ രണ്ട് ഉപലോകയുക്തമാരെയും എതിര്‍കക്ഷികളാ ക്കുവാന്‍ അനുവാദം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.