തിരുവനന്തപുരം: പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുക്കി വനം വകുപ്പ്. ഈ മാസം 24 മുതല്‍ മാര്‍ച്ച് രണ്ട് വരെയാണ് ട്രക്കിങ്. വനം വകുപ്പിന്റെ www.forest.kerala.gov.in വെബ്‌സൈറ്റില്‍ 10 മുതല്‍ ബുക്ക് ചെയ്യാം.
ഒരു ദിവസം 70 പേര്‍ക്കാണ് പ്രവേശനം. എന്നാല്‍ 14 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് രക്ഷകര്‍ത്താവിന്റെ അനുമതി പത്രത്തോടൊപ്പമോ രക്ഷകര്‍ത്താവിനോടൊപ്പമോ അല്ലാതെ രജിസ്‌ട്രേഷന്‍ അനുവദിക്കില്ല.
30 പേര്‍ക്ക് ഓഫ്‌ലൈന്‍ ബുക്കിങും ചെയ്യാം. ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകളുണ്ടാകും. ട്രക്കിങ് ഫീസ്, ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്‌മെന്റ് ചാര്‍ജടക്കം 2500 രൂപയാണ് നിരക്ക്. ട്രക്കിങ്ങില്‍ പങ്കെടുക്കുന്നവര്‍ ഏഴ് ദിവസത്തിനകം എടുത്ത മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്.
1868 മീറ്റര്‍ ഉയരമുണ്ട് അഗസ്ത്യാര്‍കൂടത്തിന്. കേരളത്തില്‍ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നു. തമിഴ്നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യാര്‍ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26