മലപ്പുറം: സമസ്തയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരു വന്നാലും അവരുടെ കൈവെട്ടാന്‍ എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകരുണ്ടാവുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പരാമര്‍ശം.
സമസ്തയുടെ കേന്ദ്ര മുഷാവറ ഒരു കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആ മുഷാവറയുടെ തീരുമാനം അവസാന ശ്വാസം വരെ നടപ്പിലാക്കാന്‍ നാം സന്നദ്ധമാകണം. വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരുവന്നാലും ആ കൈവെട്ടാന്‍ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തകര്‍ മുന്നോട്ടുണ്ടാകും.
ഇതിനെ അപമര്യാദയായിട്ട് ആരും കാണേണ്ടതില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു വേണ്ടി ജനിച്ച, അതിനുവേണ്ടി ജീവിക്കുന്ന, അതിനുവേണ്ടി മരിക്കാന്‍ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
സമസ്തയല്ലാതെ മറ്റൊരു പ്രസ്ഥാനത്തോടും യാതൊരുവിധ കൂറുമില്ലായെന്നും സത്താര്‍ പന്തല്ലൂര്‍ വേദിയില്‍ പറഞ്ഞു. തലയിരിക്കുമ്പോള്‍ വാലാടേണ്ടയെന്ന് സാദിഖലി തങ്ങളെ പരോഷമായി വേദിയില്‍ വിമര്‍ശിക്കുകയും ചെയ്തു. ജാമിയ നൂരിയ സമ്മേളനവുമായി ബന്ധപ്പെട്ട് വിലക്കപ്പെട്ട നേതാക്കളിലൊരാളായിരുന്നു സത്താര്‍ പന്തല്ലൂര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26