കൊച്ചി: കേരളത്തിലുളളത് നട്ടെല്ലില്ലാത്ത ഡിജിപിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരും പൊലീസും അതിക്രമം കാണിക്കുന്നവര്‍ക്കെതിരെ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയേയും മറ്റ് ഏജന്‍സികളെയും സമീപിക്കുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ
വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണത്തില്‍ പ്രതികരിക്കുകയായിരുന്നു വി.ഡി സതീശന്‍.
അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി. കേന്ദ്ര ഏജന്‍സിയെ കൊണ്ടുവന്ന് അന്വേഷണം തുടങ്ങിയ ശേഷം പാര്‍ലമെന്റ് ഇലക്ഷന് മുന്നോടിയായി അവിശുദ്ധ ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നുവെന്നും അദേഹം പ്രതികരിച്ചു.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നത് ക്രൂരമായ മര്‍ദനമാണ്. ഇത് ചരിത്രത്തില്‍ ഇല്ലാത്ത മര്‍ദനമാണ്. കഴുത്തിന് പിടിച്ചും, കണ്ണിന് ലാത്തി വച്ച് കുത്തിയുമാണ് പ്രവര്‍ത്തകരെ പിടിച്ചുകൊണ്ട് പോയത്. പെണ്‍കുട്ടികള്‍ക്ക് പോലും മര്‍ദനം ഏല്‍ക്കുന്ന സ്ഥിതിയുണ്ടായി. ഡിജിപിക്ക് നട്ടെല്ലില്ല. അതിക്രമം കാണിക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിടും. ഇനിയും പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം ആവര്‍ത്തിച്ചാല്‍ ഇങ്ങനെ നേരിട്ടാല്‍ മതിയോ എന്ന് ആലോചിക്കുമെന്നും അദേഹം പറഞ്ഞു.
ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു. അയോധ്യാ വിഷയത്തില്‍ ലീഗും സമസ്തയും എടുത്തത് കൃത്യമായ നിലപാടാണ്. ഇത് മതപരമായ കാര്യമാണ്. എം.ടി വാസുദേവന്‍ നായരുടെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ സിപിഎം ഇതുവരെ ചര്‍ച്ച ചെയ്തിട്ടുണ്ടോ. സൂര്യനാണ് ചന്ദ്രനാണ് എന്നൊക്കെ മുഖ്യനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. എം.ടിയുടെ വാക്കുകള്‍ സിപിഎമ്മിന്റെ അവസാന നാളുകളില്‍ പറയുന്ന വാക്കുകളായി സിപിഎം കാണണമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26