പ്രശസ്ത സംഗീത സംവിധായകന്‍ കെ.ജെ ജോയ് അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച ചെന്നൈയില്‍

പ്രശസ്ത സംഗീത സംവിധായകന്‍ കെ.ജെ ജോയ് അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച ചെന്നൈയില്‍

ചെന്നൈ: കാലിത്തൊഴുത്തില്‍ പിറന്നവനേ... കരുണ നിറഞ്ഞവനേ എന്ന എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ക്രൈസ്തവ ഭക്തിഗാനം മലയാളിക്ക് സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ കെ.ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു.

ഇന്ന് പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ചെന്നൈയില്‍ ബുധനാഴ്ചയാണ് സംസ്‌കാരം. തൃശൂര്‍ ജില്ലയിലെ നെല്ലിക്കുന്നില്‍ 1946 ജൂണ്‍ 14 നായിരുന്നു ജോയിയുടെ ജനനം.

മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍, കസ്തൂരി മാന്‍മിഴി, എന്‍ സ്വരം പൂവിടും, ഒരേ രാഗ പല്ലവി, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, സ്വര്‍ണ മീനിന്റെ ചേലൊത്ത കണ്ണാളെ എന്നവയും കെ.ജെ ജോയ് സംഗീതമൊരുക്കിയ ഹിറ്റ് ഗാനങ്ങളാണ്. സൂപ്പര്‍ താരം ജയന്റെ നിരവധി സിനിമകള്‍ക്ക് കെജെ ജോയ് സംഗീത വിസ്മയമൊരുക്കി.

1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീത രംഗത്ത് അരങ്ങേറ്റം. 200 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. മലയാളത്തിലെ ആദ്യ ടെക്നോ മ്യൂസിഷ്യന്‍ എന്ന് വിശേഷിക്കപ്പെട്ടു. അക്കാര്‍ഡിയനും കീബോര്‍ഡും മലയാള സിനിമയില്‍ വിപുലമായി ഉപയോഗിച്ച് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിലാണ്. 1994 ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ദാദ ആണ് കെ.ജെ ജോയ് അവസാനമായി സംഗീതമൊരുക്കിയ ചിത്രം.


ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി കീ ബോര്‍ഡ് ഉപയോഗിച്ച സംഗീത സംവിധായകനാണ്. പതിനെട്ടാമത്തെ വയസില്‍ എം.എസ് വിശ്വനാഥന്റെ ഓര്‍ക്കസ്ട്ര ടീമില്‍ ചേര്‍ന്നു. പള്ളികളിലെ ഗായക സംഘത്തില്‍ സംഗീത ഉപകരണങ്ങള്‍ വായിച്ചായിരുന്നു തുടക്കം.

ഇവന്‍ എന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, മുക്കുവനെ സ്നേഹിച്ച ഭൂതം, മദാലസ, ലിസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സര്‍പ്പം, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച തുടങ്ങിയവയെല്ലാം കെ.ജെ ജോയ് സംഗീത സംവിധാനം നിര്‍വഹിച്ച സിനിമകളാണ്. പന്ത്രണ്ട് ഹിന്ദി സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.