ലണ്ടന്‍: യു.കെയില്‍ സ്‌കൂളിലേക്കു നടന്നു പോകുകയായിരുന്ന 12 വയസുകാരിയെ കാറിടിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ നഷ്ടപരിഹാരമായി 1.41 കോടി രൂപ നല്‍കാന്‍ കോടതി ഉത്തരവ്. 2018-ലാണ് ഡോ. ശാന്തി ചന്ദ്രന്റെ ലക്ഷ്വറി കാര്‍ കുട്ടിയെ ഇടിച്ചത്. ഇതേതുടര്‍ന്ന്, കുട്ടിക്ക് തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു.
കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായ ഡോ. ശാന്തി ചന്ദ്രന്‍ 2018 ജനുവരിയില്‍ തന്റെ ബിഎംഡബ്ല്യു ഓടിച്ചുകൊണ്ട് ബക്കിങ്ഹാംഷെയറിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ട്രാഫിക്ക് കണ്‍ട്രോള്‍ സിഗ്‌നലില്‍ പച്ച ലൈറ്റ് തെളിഞ്ഞപ്പോള്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കാറിടിക്കുകയായിരുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍ കാറിന്റെ വിന്‍ഡ്‌സ്‌ക്രീനിന് സമീപം കുട്ടിയുടെ തല കുടുങ്ങി. ഗ്ലാസ് തകര്‍ന്ന് കുട്ടിയുടെ തലയ്ക്കു ഗുരുതരമായ പരിക്കുകളുണ്ടായി. ഇടത് കോളര്‍ബോണിനും പൊട്ടലുണ്ടായി. അപകടത്തെ തുടര്‍ന്ന് മൂന്ന് ദിവസം കുട്ടി വെന്റിലേറ്ററിലായിരുന്നു. 10 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഇതിനു പുറമേ മാനസികമായ ബുദ്ധിമുട്ടുകളും കുട്ടിക്കുണ്ടായി എന്ന് കോടതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോ. ശാന്തി ചന്ദ്രന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്നാരോപിച്ച് കുടുംബം കോടതിയെ സമീപിച്ചു. അപകടം നടക്കുമ്പോള്‍ ഡോ. ശാന്തി ആശുപത്രിയിലേക്കും കുട്ടി സ്‌കൂളിലേക്കും പോവുകയായിരുന്നു. ഗ്രീന്‍ സിഗ്നല്‍ തെളിഞ്ഞ ഉടനെ കുട്ടി റോഡ് മുറിച്ചുകടന്നതാണ് അപകടത്തിന് കാരണമായത് എന്നായിരുന്നു ഡോ. ശാന്തിയുടെ വാദം. എന്നാല്‍ സൂക്ഷ്മപരിശോധനയില്‍ അപകടത്തിനു കാരണം ഡോക്ടറുടെ അശ്രദ്ധയാണെന്ന് കോടതി കണ്ടെത്തി,
സംഭവസമയം ഗ്രീന്‍ സിഗ്‌നല്‍ തെളിഞ്ഞതിനാല്‍ തന്നെ വിദ്യാര്‍ത്ഥിനിയുടെ കുടുംബം ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുകയില്‍ നിന്നും കുറച്ചാണ് കുട്ടിക്ക് നല്‍കാന്‍ കോടതി വിധിച്ചിരിക്കുന്നത്. 1.41 കോടിയാണ് ഡോ. ശാന്തി കുട്ടിക്ക് നല്‍കേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26