'കരുവന്നൂര്‍ ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നു'; അന്വേഷണം നീളരുതെന്ന് ഇഡിയോട് ഹൈക്കോടതി

'കരുവന്നൂര്‍ ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നു'; അന്വേഷണം നീളരുതെന്ന് ഇഡിയോട് ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം നീളരുതെന്ന് ഇഡിയോട് ഹൈക്കോടതി. കരവന്നൂരിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നതാണെന്നും സഹകരണ സംഘങ്ങള്‍ കോടീശ്വരന്മമാര്‍ക്കുള്ളതല്ല, സാധാരണക്കാര്‍ക്കുള്ളതാണെന്നും കോടതി വ്യക്തമാക്കി.

സ്വത്ത് കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേസുമായി ബന്ധപ്പെട്ട് അന്വേഷണം എവിടെവരെ ആയെന്ന് ഇഡിയോട് കോടതി ആരാഞ്ഞു. അന്വേഷണം തുടരുന്നുവെന്നാണ് ഇഡി ഇതിന് മറുപടി നല്‍കിയത്. ഇതോടെയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചത്.

സാധാരണക്കാര്‍ കഠിനാധ്വാനം ചെയ്ത് നിക്ഷേപിക്കുന്ന പണമാണ് ഇവിടെയുള്ളത്. എന്നാല്‍ ഇന്ന് ഈ പണം നഷ്ടമാകുന്ന സ്ഥിതിയുണ്ട്. ഇതിലൂടെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് ഇഡി. എന്തൊക്കെ കാര്യങ്ങള്‍ ഇനി അന്വേഷിക്കാനുണ്ട്, ആരെയൊക്കെ വിളിച്ചുവരുത്താനുണ്ട് എന്നീ കാര്യങ്ങളടക്കം കോടതിയെ ഇഡി അറിയിക്കും.

നിലവില്‍ 54 ഓളം പേരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇഡി കോടതിയില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഇതില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ നടക്കുന്ന രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ട്. നേരത്തെ പലര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസും നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.