രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്; പട്ടികയില്‍ കേരളം മുന്നില്‍

രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്; പട്ടികയില്‍ കേരളം മുന്നില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍. കേരളം, തെലങ്കാന, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കണക്കുകള്‍ പ്രകാരം മുന്നില്‍ നില്‍ക്കുന്നത്. ഓള്‍ ഇന്ത്യ സര്‍വേ ഫോര്‍ ഹയര്‍ എജ്യൂക്കേഷന്റെ സര്‍വേ പ്രകാരം 2020-21 കാലഘട്ടത്തിലെ കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, മേഘാലയ, ഛത്തീസ്ഗഡ് എന്നീ നാല് സംസ്ഥാനങ്ങളും കണക്കുകളില്‍ തൊട്ട് പിന്നിലുണ്ട്. 2014-15 ലെ 1.57 കോടിയില്‍ നിന്ന് 2021-22 ല്‍ 2.07 കോടിയായി ഉയര്‍ന്നതായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം മൊത്തം സ്ത്രീ പ്രവേശനം 2,06,91,792 ആണ്.

2021-22 ല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൊത്തം എന്റോള്‍മെന്റ് 4,32,68,181 ആയിരുന്നു. യൂണിവേഴ്സിറ്റികളിലും മറ്റ് കോളജുകളിലുമായി 3,14,59,092 പേരും പ്രവേശനം നേടി. സ്റ്റാന്‍ഡ്-എലോണ്‍ സ്ഥാപനങ്ങളില്‍ 21,70,744 പേരും പ്രവേശനം നേടി. ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എഡ്യൂക്കേഷന്‍ പ്രകാരം പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ പ്രവേശനം 2014-15 ലെ 46.07 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021-22 ല്‍ 66.23 ലക്ഷമാണ്. 44 ശതമാനം വര്‍ധനവ്.

2020-21 ലെ 4.14 കോടിയില്‍ നിന്ന് 2021-22 ല്‍ ഉന്നത വിദ്യാഭ്യാസത്തിലെ മൊത്തം എന്റോള്‍മെന്റ് ഏകദേശം 4.33 കോടിയായി ഉയര്‍ന്നതായും സര്‍വേ വ്യക്തമാക്കുന്നു. 2014-15 ലെ 3.42 കോടി (26.5 ശതമാനം) എന്റോള്‍മെന്റില്‍ നിന്ന് 91 ലക്ഷത്തിന്റെ വര്‍ധനവും ഉണ്ടായി.

പട്ടിക ജാതി വനിതാ വിദ്യാര്‍ത്ഥികളുടെ പ്രവേശനം 2020-21 ലെ 29.01 ലക്ഷത്തില്‍ നിന്ന് 2021-22 ല്‍ 31.71 ലക്ഷമായും 2014-15 ല്‍ 21.02 ലക്ഷമായും ഉയര്‍ന്നു. 2014-15 നെ അപേക്ഷിച്ച് 51 ശതമാനം വര്‍ ധനവാണ് ഉണ്ടായിരിക്കുന്നത്. എസ്.ടി വിദ്യാര്‍ത്ഥികളുടെ പ്രവേശനം 2014-15 ലെ 16.41 ലക്ഷത്തില്‍ നിന്ന് 2021-22 ല്‍ 27.1 ലക്ഷമായി ഉയര്‍ന്നു (65.2 ശതമാനം വര്‍ധനവ്). ഒബിസി വിദ്യാര്‍ത്ഥികളുടെ പ്രവേശനം 2014-15 ലെ 1.13 കോടിയില്‍ നിന്ന് 2021-22 ല്‍ 1.63 കോടിയായി ഉയര്‍ന്നു. 2014-15 ന് ശേഷം ഒബിസി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 50.8 ലക്ഷം വര്‍ധനവുണ്ടായതായി മന്ത്രാലയം അറിയിച്ചു.

സര്‍വേ പ്രകാരം ന്യൂനപക്ഷ വിദ്യാര്‍ത്ഥി പ്രവേശനം 2014-15 ലെ 21.8 ലക്ഷത്തില്‍ നിന്ന് 2021-22 ല്‍ 30.1 ലക്ഷമായി ഉയര്‍ന്നു (38 ശതമാനം വര്‍ധനവ്). 2014-15 ലെ 10.7 ലക്ഷത്തില്‍ നിന്ന് 2021-22 ല്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥി പ്രവേശനം 15.2 ലക്ഷമായി ഉയര്‍ന്നു.

എ.ഐ.എസ്.എച്ച്.ഇ 2021-22 ലെ പ്രതികരണം അനുസരിച്ച് മൊത്തം വിദ്യാര്‍ത്ഥികളില്‍ 78.9 ശതമാനം ബിരുദതല കോഴ്സുകളിലും 12.1 ശതമാനം ബിരുദാനന്തര തല കോഴ്സുകളിലും ചേര്‍ന്നിട്ടുണ്ട്. എഐഎസ്എച്ച്ഇ 2021-22 ലെ ബിരുദതലത്തില്‍ ആര്‍ട്സ് (34.2 ശതമാനം), സയന്‍സ് (14.8 ശതമാനം), കൊമേഴ്സ് (13.3 ശതമാനം), എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി (11.8 ശതമാനം) എന്നിങ്ങനെയാണ് കണക്കുകള്‍. 2021-22 ലെ ബിരുദാനന്തര ബിരുദ തലത്തിലുള്ള സ്ട്രീമുകളില്‍, ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ സയന്‍സ് (21.1 ശതമാനം), സയന്‍സ് (14.7 ശതമാനം) വിഷയങ്ങളിലാണ് ചേര്‍ന്നത്.

എഞ്ചിനീയറിങ്, ടെക്‌നോളജി തുടങ്ങി എല്ലാ യുജി, പിജി, എംഫില്‍, പിഎച്ച്ഡി തലങ്ങളിലുമുള്ള മൊത്തത്തിലുള്ള എന്റോള്‍മെന്റ് 41,31,303 ആണ്. ഇവരില്‍ ഏറ്റവും കൂടുതല്‍ എന്റോള്‍മെന്റ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, സിവില്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് എന്നിവയിലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.