ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താം: അനുമതി നല്‍കി വരാണസി ജില്ലാ കോടതി

ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താം: അനുമതി നല്‍കി വരാണസി ജില്ലാ കോടതി

വരാണസി: വരാണസിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കി ജില്ലാ കോടതി. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് വരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്.

ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. സോമനാഥ് വ്യാസന്റെ നിലവറയുമായി ബന്ധപ്പെട്ട കേസിലാണ് വിധി. 1993 വരെ വ്യാസന്റെ കുടുംബം നിലവറയില്‍ പൂജ നടത്തിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന് പൂജകള്‍ നിര്‍ത്തിവച്ചിരുന്നു. വ്യാസന്റെ നിലവറയില്‍ പൂജ നടത്താന്‍ ഹിന്ദു പക്ഷം അനുമതി തേടിയിരുന്നു.

വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തെ ശാസ്ത്രീയ സര്‍വേയ്ക്ക് വിധേയമാക്കണമെന്ന് ഹൈന്ദവ കക്ഷികള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയെ ഉപയോഗിച്ച് പരിശോധന നടത്തണമെന്നാണ് ആവശ്യം.

മസ്ജിദിലെ പ്രാര്‍ത്ഥനയ്ക്ക് മുന്‍പായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന സഥലമാണ് വുദുഖാന. അവിടെ ശിവലിംഗം കണ്ടെത്തിയെന്നാണ് വാദം. അത് ജലധാരയാണെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ നിലപാട്.

ജലധാരയാണെന്ന് മസ്ജിദ് കമ്മിറ്റി തന്നെ പറയുന്ന സാഹചര്യത്തില്‍ മതപരമായി മുസ്ലിം സമുദായത്തിന് പ്രാധാന്യമുള്ളതല്ലെന്നാണ് മനസിലാക്കുന്നതെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഹൈന്ദവ കക്ഷികള്‍ ചൂണ്ടിക്കാട്ടി.

ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന മസ്ജിദ് വളപ്പിലെ മേഖല സീല്‍ ചെയ്യാന്‍ 2022 മെയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഭാഗമൊഴികെ പള്ളി വളപ്പിലെ മുഴുവന്‍ ഇടങ്ങളിലും ശാസ്ത്രീയ സര്‍വേ നടത്താന്‍ 2023 ഓഗസ്റ്റ് നാലിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയ്ക്ക് അനുമതിയും നല്‍കി.

സര്‍വേ റിപ്പോര്‍ട്ട് വരാണസി ജില്ലാ കോടതിയില്‍ എ.എസ്.ഐ സമര്‍പ്പിച്ചിരുന്നു. മേഖലയില്‍ മുന്‍പ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടെന്ന് ഹൈന്ദവ കക്ഷികളുടെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്ന്‍ വെളിപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.