മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ച്: മുഖ്യമന്ത്രി

മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ച്: മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ മകള്‍ ടി.വീണ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മകള്‍ക്ക് എതിരായ ആരോപണങ്ങളില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രി പ്രതികരണം നടത്തിയതെന്നത് ശ്രദ്ധേയമായ വസ്തുതയാണ്.

'എനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമാണ്. നിങ്ങള്‍ ആരോപണം ഉയര്‍ത്തു. ജനങ്ങള്‍ സ്വീകരിക്കുമോയെന്ന് കാണാം. ഒരു ആരോപണവും എന്നെ ഏശില്ല. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ കേള്‍ക്കുന്നില്ല.

മുന്‍പ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങളെങ്കില്‍ ഇപ്പോള്‍ അത് മകള്‍ക്ക് എതിരെയായി. ബിരിയാണി ചെമ്പടക്കം മുന്‍പു പറഞ്ഞതൊന്നും നമ്മളെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയം 2023 നടത്തിയപ്പോള്‍ അതിനെ ധൂര്‍ത്ത് എന്നാണ് വിളിച്ചത്. നൊബേല്‍ സമ്മാന ജേതാക്കളും ലോകത്തെ അറിയപ്പെടുന്ന വിദഗ്ധരും പങ്കെടുത്ത അര്‍ഥവത്തായ സംവാദങ്ങളും ചര്‍ച്ചകളും ഇതിന്റെ ഭാഗമായി നടന്നതും കുപ്രചരണം നടത്തുന്നവര്‍ മറച്ചുവയ്ക്കുകയാണ്. വിദഗ്ധര്‍ നല്‍കിയ വിലപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും അദേഹം നിയമസഭയില്‍ അറിയിച്ചു.

കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി ഇന്റലിജന്റ്‌സ് വിഭാഗം 2000 കോടിയില്‍പ്പരം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി ഖജനാവിലേക്ക് അടപ്പിച്ചിരുന്നു. സംസ്ഥാനം നികുതി വെട്ടിപ്പുകാരുടെ പിടിയിലാണെന്ന് സ്ഥാപിക്കുന്നവര്‍ അത് കൂടി അറിയണമെന്നും അദേഹം പറഞ്ഞു.

അതോടൊപ്പം കേരളത്തിന്റെ താല്‍പര്യങ്ങളെ കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും ഒരേപോലെ കൈവിട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.